Pages

Subscribe:

Ads 468x60px

Featured Posts

Tuesday, June 25, 2013

The Piles of Kanaaraa / കണാരന്റെ മൂലക്കുരു


കുഞ്ഞുനാളുകള്‍ കണാരന് പഞ്ഞകാലമായിരുന്നു. കഞ്ഞിക്കു വകയില്ലാതെ പുലരുവോളം മഞ്ഞിലേക്കു നോക്കി നോക്കി കണ്ണുകള്‍ മഞ്ഞളിച്ചു പോയ കാലമായിരുന്നു അത്.

അച്ഛന്‍ കീലേരി സുകുമാരന് ബീഡി തെറുപ്പായിരുന്നു ജോലി. ബീഡി തെറുത്തും ബീഡിവലിച്ചും പുകവിട്ടും പകവീട്ടിയും സുകുമാരന്‍ കുടുംബത്തെ പോറ്റാന്‍ പാടുപെട്ടു. അന്തിക്കള്ള് മോന്തി കീലേരി ചന്തയില്‍ ഉന്തും തള്ളും പതിവാക്കിയ സുകുമാരന്‍റെ ‘കു’ യാതൊരു തത്വദീക്ഷയുമില്ലാതെ നിഷ്കരുണം നിര്‍ഭയം നിര്‍ദ്ദയം നാട്ടുകാര്‍ വെട്ടിയതിന്‍റെ പിറ്റേ ദിവസം  മുതല്‍ സുകുമാരന്‍ സുമാരനായി അറിയപ്പെട്ടു.

കാലം മിന്നല്‍വേഗത്തില്‍ കടന്നുപോയി. ലോകം മാറി. കോലം മാറി. സുമാരന്‍റെ മക്കള്‍ വളര്‍ന്നു. സുമാരന്‍ തളര്‍ന്നു. നിര്‍ത്താതെ ബീഡി വലിച്ചതു കൊണ്ടോ ബീഡിപ്പൊടി മൂക്കില്‍ കയറിയത് കൊണ്ടോ അമിതമായി കള്ള് കുടിച്ചതുകൊണ്ടോ എന്ന് ദൈവത്തിനു പോലും നിശ്ചയമില്ല; സുമാരനിന്നു രോഗിയാണ്. ശാന്തമായ രാവുകളില്‍ ചുമച്ചുചുമച്ച് അശാന്തി പടര്‍ത്തുന്ന കണവനെ സമാശ്വസിപ്പിക്കാന്‍ ഭാര്യ ശാന്തേച്ചിക്കു പോലും കഴിയുന്നില്ല.

     ‘കൂതറഭൂമി’ സായാഹ്നപത്രത്തിന്‍റെ  പ്രസ്സില്‍ ജോലി ചെയ്യുന്ന കണാരന് അച്ഛന്‍റെ നെഞ്ചിന്‍കൂട് ഒരു പ്രിന്‍റിംഗ് മെഷീനായിട്ടാണ് തോന്നാറുള്ളത്. കണാരന്‍റെ ഓണ്‍ലി വണ്‍ സിസ്റ്റര്‍ തരുണീമണി ചിരുതേയിക്ക്‌ വീട്ടിലെ തയ്യല്‍ മെഷീന്‍റെ ശബ്ദവും അച്ഛന്‍റെ ശ്വാസം മുട്ടലും ഒരുപോലെയാണ്.

       അത്രയൊന്നും മോശമല്ലാത്ത പ്രീഡിഗ്രിയാണ് കണാരന്റെ ഡിഗ്രി. ബിരുദാനന്തര ബിരുദമായി നല്ല വായനാശീലവുമുണ്ട്. പണ്ട് സ്കൂള്‍ വിട്ടുവന്നാല്‍ ബീഡി തെറുക്കുന്ന അച്ഛന് പൈങ്കിളി വാരികകളിലെ നോവലുകള്‍ വായിച്ചു കേള്‍പ്പിച്ചതിന്റെ പ്രതിഫലമായി കിട്ടിയ ഗുണമാണ് വായനാശീലം. ആറക്ക ശമ്പളമായ 4,400 രൂപ 50 പൈസ ഒന്നിനും തികയില്ലെങ്കിലും ‘പത്ര’ത്തിലെ ജോലി ഒരു ഗമയാണ്‌ കണാരന്.

     കണാരന്‍ വിപ്ലവകാരിയാണ്.  പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ബാല്യകാലം സൃഷ്‌ടിച്ച ബൂര്‍ഷ്വാവിരുദ്ധ ഭാവം കണാരന്റെ മുഖത്ത് പ്രകടമാണ്. കണാരനുള്ളില്‍ കാള്‍ മാക്സുണ്ട്. ലെനിനുണ്ട്. ചെഗുവേരയുണ്ട്. ഏംഗല്‍സുണ്ട്. ഏങ്ങലടിയുടെ തേങ്ങലുണ്ട്ണ്ട്. തേങ്ങയോളം ഉറപ്പുള്ള വിശ്വാസമുണ്ട്. അങ്ങനെയാണ് ഭൂമിയിലെ കൂതറകള്‍ക്കെതിരെ ശബ്ദിക്കുന്ന ‘കൂതറഭൂമി’യില്‍ കണാരന്‍ എത്തിപ്പെടുന്നത്. പത്രമുതലാളിയും ചീഫ് എഡിറ്ററുമായ സഖാവ് ചന്ദ്രപ്പന് കണാരനെ ഇഷ്ട്ടപ്പെട്ടു. കണാരന്‍ ബുദ്ധിമാനാണ്. അദ്ധ്വാനിയാണ്‌. അദ്ധ്വാനിക്കാതെ നോക്കുകൂലി വാങ്ങുന്ന വര്‍ഗ്ഗത്തോട് പുച്ഛമുള്ളവനാണ്.

     ആയിടെ ഒരു പകല്‍ എരിഞ്ഞടങ്ങിയത് ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു. കിഴക്കുനിന്നും പുറപ്പെട്ട സൂര്യന്‍ പടിഞ്ഞാറ് വന്ന് മുഖം ചുവപ്പിച്ച് മൂക്കും കുത്തിവീണു! സങ്കടം സഹിക്കവയ്യാതെ സന്ധ്യ കനത്തു. മാനം കറുത്തു. സുമാരേട്ടന്‍റെ മാനം ‘പമ്പ’വഴി തമിഴ്നാട് കടന്നു. നാട്ടിലുള്ള സ്ത്രീസമൂഹത്തിന്‍റെ ചുരിദാറും ബ്ലൌസും അടിപ്പാവാടയും തയ്ച്ചിരുന്ന ചിരുത  അയല്‍ക്കാരന്‍ പയ്യന്‍റെകൂടെ നാടുവിട്ട്‌ തമിഴ്നാട്ടിലെത്തി.  

ആ മഹത്തായ സംഭവത്തിനുശേഷം കണാരന്‍ പെണ്ണ് കെട്ടാനൊരുങ്ങി. തുളസിക്കതിരിന്‍റെ നൈര്‍മല്യവും ഗോതമ്പിന്‍റെ നിറവുമുള്ള ഒരു പെണ്ണിനെയാണ് സേര്‍ച്ച്‌ ചെയ്തതെങ്കിലും കുറിയവനും കറുമ്പനും കവിളൊട്ടിയവനും ചുരുണ്ടമുടിയും അമ്പുപോലെ വളഞ്ഞ പുരികവും ഉടുമ്പിന്‍റെ ആകൃതിയിലുള്ള തവിട്ടുനിറമാര്‍ന്ന ചുണ്ടും കറുത്ത് തുടുത്ത കവിള്‍ത്തടവുമുള്ള, ചെമ്പിച്ച മീശക്കാരനായ കണാരന് കിട്ടിയത് റേഷന്‍ കടയില്‍ BPL കാര്‍ഡുടമകള്‍ക്ക് കിട്ടുന്ന പുഴുക്കലരിയുടെ നിറമുള്ള സുജാതയെയാണ്.

     സുജാത നല്ലവളാണ്. കാലമാടന്‍ മാധവേട്ടന്‍റെ മോളാണ്. LKG കുട്ട്യോള്‍ക്ക് കര്‍ണാട്ടിക് രാഗത്തില്‍ എന്ന്വെച്ചാ കര്‍ണ്ണം പൊട്ടും ശബ്ദത്തില്‍ താ..  പാ.. സാ.. പഠിപ്പിക്കുന്ന ടീച്ചറാണ്. കണാരന്‍റെ കയ്യിലെത്തുവോളം സുജാത കന്യകയായിരുന്നു. കന്യാമറിയത്തോളം വിശുദ്ധയുമായിരുന്നു.
    
കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെപ്പോലെ ഒരു ലജ്ജയുമില്ലാതെ ഋതുക്കള്‍ മുന്നോട്ടു കുതിച്ചു. കണാരന്‍റെ മൂത്തമകള്‍ ഋതുമതിയായി. ചിരിച്ചും ചുമച്ചും കിതച്ചും ക്ഷയിച്ചും സുമാരേട്ടന്‍ ഈ ലോകത്തുനിന്നും ആ ലോകത്തേക്ക് യാത്രയായി. ആ ചാന്‍സില്‍ ചിരുതയും ഭര്‍ത്താവും മൂന്നു മക്കള്‍സും കീലേരിയില്‍ ലാന്‍ഡ് ചെയ്തു. അളന്നുമുറിച്ചു കിട്ടിയ നാലര സെന്‍റ് സ്ഥലത്ത് കണാരന്‍ ഒരു കൊച്ചു വീട് പണിതു. സുജാതയിപ്പോള്‍ രണ്ടു പെണ്‍മക്കളുടെ തള്ളയാണ്.

കണാരന്‍റെ ആറുപേജ് പത്രം പത്തുപേജായി. പണ്ട് അഞ്ഞൂറ് കോപ്പിയായിരുന്നുവെങ്കില്‍ ഇന്ന് ആയിരത്തിലധികം സര്‍ക്കുലേഷനുണ്ട്. ചിതലരിച്ച പത്രാപ്പീസിനുള്ളില്‍ റിപ്പോര്‍ട്ടര്‍ കം പ്രൂഫ്‌റീഡര്‍ കം കമ്പോസര്‍ കം മെഷീന്‍ ഓപ്പറേട്ടര്‍ കം മാനേജര്‍ കം പ്യൂണായി കണാരന്‍ വളര്‍ന്നു. മൂപ്പരിപ്പോള്‍ വെറും കണാരനല്ല. കണാരേട്ടനാണ്. കണാരേട്ടനൊരു സംഭവമാണ്. ചെത്താത്ത പനയുടെ ലഹരി പോലെ, വാറ്റാത്ത കശുമാങ്ങയുടെ വീര്യം പോലെ അമൂര്‍ത്തമായ ഒരു സംഭവം!

അന്തിപ്പത്രമാണെങ്കിലും പത്രത്തിന് മഞ്ഞനിറമാണെങ്കിലും എല്ലാ ഞായറാഴ്ചയും രണ്ടുപേജ് ‘സണ്‍‌ഡേ’ പതിപ്പാണ്‌. അതില്‍ നിറഞ്ഞുനില്‍ക്കുന്നത് കണാരേട്ടന്‍ പടച്ചുവിടുന്ന സംഭവങ്ങളാണ്. പ്രദേശത്തെ ബുദ്ധിജീവികള്‍ ആനുകാലികങ്ങളിലേക്ക് അയച്ചുകൊടുക്കുന്ന എമണ്ടന്‍ സാധനങ്ങള്‍ അവിടങ്ങളിലെ മന്ദബുദ്ധികളായ എഡിറ്റര്‍ ശുംഭന്മാര്‍ ചുരുട്ടിക്കൂട്ടി ചെവി തോണ്ടാനോ കക്കൂസില്‍ ടിഷ്യൂ ആയോ ഉപയോഗിക്കും. പാവം സൃഷ്ടാക്കള്‍ ! അവര്‍ കണ്ണില്‍ ആസിഡുമൊഴിച്ച് പൂഴിക്കടകന്‍ പോസില്‍ മാസങ്ങളോളം കാത്തിരുന്നാലും തങ്ങളുടെ സാധനങ്ങള്‍ സ്വാഹ!

അവര്‍ പ്രതിഷേധബുദ്ധ്യാ കണാരേട്ടന്റെ ‘കൂതറഭൂമി’യിലേക്ക്‌ റീ-സെന്‍റ് ചെയ്യും. കണാരേട്ടന്‍ സന്മനസുള്ളവനാണ്. മനസ്സില്‍ അലിവുള്ളവനാണ്. സൌഹൃദത്തിനുവേണ്ടി അലയുന്നവനാണ്. അലിഞ്ഞും അലഞ്ഞും സ്വയം ഇല്ലാതാകുന്നവനാണ്.  സൃഷ്ടികള്‍ അച്ചടിച്ചു വരും. ബുജികള്‍ ഹാപ്പി. കണാരേട്ടന്‍ ഡബിള്‍ ഹാപ്പി. ഒരു രചനയുടെ പേറ്റ് നോവില്‍ രചയിതാവ് അനുഭവിക്കുന്ന ധൈഷണിക ദുഖവും ദാര്‍ശനിക വ്യഥയും നന്നായി അറിയാവുന്ന കണാരേട്ടന്‍ ക്രാന്ത ദര്‍ശിയായൊരു ‘ഗ്രന്ഥകാരന്‍’ കൂടിയാണ്. ഇതിനകം ‘കൂതറഭൂമി’യുടെ സണ്‍‌ഡേയില്‍ വന്ന തന്റെ അലമ്പുകഥകള്‍ ചേര്‍ത്ത് ‘കണാരസംഭവം’ എന്ന പേരില്‍ നൂറോളം പേജുള്ള ഒരു മഹത്തായ ഗ്രന്ഥം അദ്ദേഹം ഭാരതീയ സാഹിത്യ പൈതൃകത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.

തന്‍റെ ആത്മസുഹൃത്തും സ്ഥലത്തെ പ്രധാന മുടിവെട്ടുകാരനുമായ കത്രികഭാസ്ക്കരന്‍ ചെയ്ത ചതിയാണത്. അയാള്‍ കണാരേട്ടന്റെ കഥകളെ വാഴ്ത്തി. കണാരേട്ടനെ പുകഴ്ത്തി. കണാരേട്ടന്റെ ഉള്ളം നനഞ്ഞു. കണ്ണു നിറഞ്ഞു. കടം വാങ്ങിയും ഭാര്യേടെ ഒരേയൊരു താലിമാല പണയം വെച്ചും രൂപ പതിനെട്ടായിരം പൊടിച്ച് ‘കണാരസംഭവം’ ആയിരം കോപ്പി അച്ചടിച്ചിറക്കി. സ്വന്തം കയ്യീന്ന് കാശ് പോയാലും നാലാള്‍ക്കു മുന്‍പില്‍ ഒരെഴുത്തുകാരനായി അറിയപ്പെടുമല്ലോ എന്നായിരുന്നു കണാരേട്ടന്റെ ദീര്‍ഘവീക്ഷണം.

പക്ഷെ പണി പാളി. ഒരൊറ്റ കോപ്പി പോലും ഒരു മോന്‍റെ മോനും വാങ്ങിയില്ല. കണ്ണില്‍ കണ്ടവര്‍ക്കൊക്കെ പുസ്തകം ഫ്രീയായി കൊടുത്തിട്ടും ബാക്കിവന്ന അറുനൂറെണ്ണം ഇപ്പൊഴും വീട്ടിലെ കട്ടിലിനടിയില്‍ ചിതലരിച്ചു കിടപ്പുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും കണാരേട്ടനൊരു അസ്കിതയുണ്ട്!

മൂലക്കുരുവിന്റെ അസുഖമാണോ?

അയ്യേ..! അതൊന്ന്വല്ല.

പിന്നെയോ?

കൂതറഭൂമിയിലേക്ക്‌ മാറ്ററുകള്‍ അയക്കുന്നവര്‍ക്ക് കണാരേട്ടന്‍ മറുപടി അയക്കും!

അതത്ര വല്യ പാതകമാണോ?

ആണോന്നു ചോദിച്ചാല്‍ അല്ല. പക്ഷെ ഇതങ്ങനെയാണോ?

മാറ്ററുകള്‍ അയക്കുന്ന ആണുങ്ങള്‍ക്കുള്ള മറുപടി രണ്ടുവരിയില്‍ ഒതുങ്ങും.
“പ്രിയ സുഹൃത്തേ, താങ്കളുടെ രചന കൈപ്പറ്റി. താമസിയാതെ പ്രസിദ്ധീകരിക്കും. തുടര്‍ന്നും എഴുതുമല്ലോ..” എന്ന് മാനേജര്‍ കം എഡിറ്റര്‍ (കണാരന്‍) ഒപ്പ്.

പക്ഷെ എഴുത്തുകാരികള്‍ക്കുള്ള മറുപടി രണ്ടു പേജില്‍ കുറയില്ല. വരികളില്‍ കണാരേട്ടന്‍ ഉത്തരവാദിതമുള്ളൊരു വല്യേട്ടനാവും. സ്നേഹനിധിയായൊരു അച്ഛനാവും. മികച്ചൊരു ആദ്ധ്യാപകനാവും. ചിലപ്പോള്‍ റൊമാന്റിക്കാവും. ആളും തരവും നോക്കിയാണ് മറുപടിയിലെ സമീപനം.

അഭിനന്ദനവും പ്രോത്സാഹനവും മാത്രമല്ല. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതല്‍ നമ്മുടെ ചില വനിതാ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്യാറുള്ള ‘എങ്ങനെ ഭംഗിയായി പല്ലിക്കുത്താം’, ‘ചെവി തോണ്ടാന്‍ പറ്റിയ സമയമെപ്പോള്‍’ ‘എങ്ങനെ നന്നായി മൂത്രമൊഴിക്കാം'പിഞ്ചുകുട്ടികളെ തല്ലിയുറക്കേണ്ടതെങ്ങനെ?’, ‘ആദ്യരാത്രി അറ്റാക്കിനുള്ള ഗുളിക കഴിക്കണോ?’ അരിയുണ്ട തൊണ്ടക്ക് കുടുങ്ങിയാല്‍ കുണ്‍ഠിതപ്പെടേണ്ടതുണ്ടോ?’, ‘അണ്ണാക്ക് തൊടാതെ പിണ്ണാക്ക് വിഴുങ്ങുന്നതെങ്ങനെ?’ തുടങ്ങിയ പഠനാര്‍ഹവും സാര്‍വ്വദേശീയ പ്രശ്നങ്ങളും കൊണ്ട് സമ്പന്നമായിരിക്കും കണാരേട്ടന്റെ കത്തുകള്‍

     ഗൃഹലക്ഷ്മികളായ മഹിളാരത്നങ്ങളും കന്യകമാരും ഞരമ്പില്ലാത്തതിനാലോ ഞരമ്പ് രോഗികള്‍ അല്ലാത്തതിനാലോ കണാരേട്ടന്റെ കത്തുകള്‍ ആനക്കാര്യമായി എടുക്കാറില്ല. എന്നാലും ചില വനിതകള്‍ ‘പത്രാധിപരല്ലേ; പിണക്കേണ്ടെന്ന്’ കരുതി ഒരു മറുപടി (ഒന്നേയൊന്ന് മാത്രം)  തിരിച്ചയക്കും.

       ‘ഉലക്കമേല്‍ ഒരുറക്കം’ എന്ന കവിത അയച്ച സീ.പി കോമളവല്ലിക്ക് കണാരേട്ടനയച്ച പ്രോത്സാഹനക്കത്തില്‍ കവിതയുടെ അഗാധഗര്‍ത്തത്തെക്കുറിച്ചും ഒരു കവിത കൊണ്ട് എങ്ങനെ ഒരാളെ പീഡിപ്പിക്കാം എന്നുമൊക്കെ വിശദമായി പ്രതിപാദിച്ചിരുന്നു. കത്ത് അവസാനിക്കുന്നത് ‘കോമളവല്ലിക്കൊരു വഴുതനങ്ങ’ എന്ന സ്വന്തം കവിത ചേര്‍ത്തുകൊണ്ടായിരുന്നു. വഴുതനങ്ങയില്‍ കടുകെണ്ണ പുരട്ടി ഉണ്ടാക്കുന്ന അതിമനോഹരമായൊരു വിഭവത്തിന്റെ ചേരുവകളായിരുന്നു ആ ഗദ്യകവിതയില്‍. കത്ത് കിട്ടിയ സീ പി കോമളവല്ലിക്ക് കണാരേട്ടനോട് അമ്പത് ഗ്രാം ഇഷ്ടവും നൂറു ഗ്രാം സ്നേഹവും നൂറ്റമ്പതു ഗ്രാം ബഹുമാനവും തോന്നി.  മറുപടിക്കത്തില്‍ അത് സൂചിപ്പിക്കാനും മറന്നില്ല.

     ‘ഞായറാഴ്ച’കളില്‍ സീ.പി കോമളവല്ലിയുടെ കവിതകള്‍ മുഴച്ചുനിന്നു. തിങ്കളാഴ്ചകളില്‍ കണാരേട്ടന്റെ കത്തുകള്‍ ചീറിപ്പാഞ്ഞു. വാക്കുകളുടെ എണ്ണം കൂടി. പേജുകള്‍ വര്‍ദ്ധിച്ചു.  ‘നീയുണ്ടോ? ഉണ്ടില്ലേല്‍ വാ’ എന്ന കവിത തപാലില്‍ കിട്ടിയതിന്‍റെ അന്നുരാത്രി കണാരേട്ടന്‍ ദൃധംഗപുളകിതനായി. ഹര്‍ഷാരവം മുഴക്കി. വര്‍ഷപാതം പോലെ പെയ്തിറങ്ങി. അതിലെ വരികളില്‍ കണാരേട്ടന്‍ കോള്‍മൈര്‍ കൊണ്ടു. ഉപഭൂഗണ്ടം വിറച്ചു. അണ്ടകടാഹം ത്രസിച്ചു. ആകപ്പാടെ എന്തോ ഒരു അത്! അതല്ലേ അതിന്റെയൊരു ഇത്!

     അതൊരു വിരഹകവിതയാണെന്നും അത് തന്നെക്കുറിച്ചാണെന്നുമുള്ള തിരിച്ചറിവില്‍, നാല് ലാര്‍ജ്ജിന്റെ പിന്‍ബലത്തില്‍ കണാരേട്ടന്‍ സീ.പി കോമളവല്ലിക്ക് മുന്‍പില്‍ തന്‍റെ നനഞ്ഞ ഹൃദയം ആറുപേജില്‍ കോറിയിട്ടു. മറുപടിക്കായി കാത്തിരുന്ന കണാരേട്ടന് മുന്നിലേക്ക്‌ രണ്ടാം ദിവസം മൂന്നുപേരെത്തി. അതിലൊരാള്‍ക്ക് അമ്പതും മറ്റയാള്‍ക്ക് അമ്പത്തഞ്ചും വയസ് പ്രായമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മൂന്നാമത്തെയാള്‍ എണ്‍പതോളം വയസുള്ള ഒരു സ്ത്രീയായിരുന്നുവത്രേ.!

     കൃത്യം പതിനഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ തിരിച്ചു പോകുമ്പോള്‍ അവരുടെ കയ്യില്‍ കണാരേട്ടന്റെ മൂത്രസഞ്ചിയും നെഞ്ചിന്‍കൂടിന്‍റെ ഒരു ഭാഗവും ഉണ്ടായിരുന്നു. ഇടതുകണ്ണ് നീരുവന്നു വീര്‍ത്തിരുന്നു. വലതു ചെവിയുടെ ഫിലമെന്റ് പൊട്ടിയിരുന്നു. കൈകളുടെ എല്ലുകള്‍ ഇളകുകയും കാല്‍മുട്ടുകളുടെ ചിരട്ട ഊരിത്തെറിക്കുകയും ചെയ്തിരുന്നു. എല്ലാറ്റിനുമുപരി ആരാധികമാര്‍ക്ക് കത്തെഴുതാനായി ദീര്‍ഘനേരം കുത്തിയിരുന്ന് സമ്പാദിച്ച കണാരേട്ടന്റെ മൂലക്കുരു പൊട്ടിച്ചിതറി ചിന്നഭിന്നമായി ആകപ്പാടെ നാശകോശമാവുകയും ചെയ്തിരുന്നു!

Thursday, November 15, 2012

വല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും


കഥ ഇതുവരെ: 
മാനം മര്യാദയ്ക്ക് ഭൂലോകത്ത് ജീവിക്കുന്നതിനിടയില്‍ ബൂലോകത്തേക്ക് വഴിതെറ്റിവന്നൊരു അനോണിയാണ് ഈ കുരുത്തംകെട്ട അവിലവലാതി. പേര് കണ്ണൂരാനാണെന്നും നാട് കണ്ണൂരിലാണെന്നും വീമ്പിളക്കുന്ന ഒരഹങ്കാരി. സ്വാനുഭവങ്ങളുടെ തീക്ഷ്ണതകള്‍ വരച്ചുകാട്ടി ബ്ലോഗില്‍ പേരെടുക്കാന്‍ പോര് നടത്തുന്ന ഒരു ദുബായിക്കാരന്‍ പ്രവാസി. ഒടുവില്‍ പതിനാറാമത്തെ ഈ പോസ്റ്റോടുകൂടി കമന്റിനോടുള്ള ആര്‍ത്തിയും ബ്ലോഗിനോടുള്ള ആസക്തിയും അവസാനിപ്പിക്കുകയാണ്. എന്നാലും ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് SMS വഴിയും നേരില്‍ വന്നു അഭിപ്രായം പറയാന്‍ താല്പര്യമുള്ളവര്‍ക്ക്  നേരിട്ടുവരാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി ദയവായി കമന്റ് ഫോളോ ചെയ്യേണ്ടതാണ്. ഇതേവരെ പുകഴ്ത്തുകയും ഇകഴ്ത്തുകയും പ്രശംസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. സ്നേഹപൂര്‍വ്വം കണ്ണൂരാന്‍ / കല്ലിവല്ലി.

തുടര്‍ന്ന് വായിക്കുക.


സുന്ദരിയും സുമുഖിയും സുശീലയും സുഷ്മിതാസെന്നുമാണ് നെല്ലിക്കണ്ടി മൊയ്തുഹാജിയുടെ രണ്ടാമത്തെ മകളും തൈവളപ്പില്‍ ഹംസയുടെ ഭാര്യയുമായ മറിയംബി. അതീവ സുന്ദരി. വീട്ടിലെ പൂച്ചയേക്കാള്‍ മൊഞ്ചത്തി. പ്രായം മധുരപ്പതിനേഴ് പിന്നിട്ട് കഷ്ടിച്ച് അമ്പതു വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും. ഈ പ്രായത്തിലും ഇത്രേം മൊഞ്ചുണ്ടെങ്കില്‍ ചെറുപ്പത്തില്‍ എന്തോരം സുന്ദരിയായിരിക്കുമെന്ന് കളിയാക്കിയാല്‍ ആ മുഖത്ത് ശോണിമ പരക്കും.. കണ്ണുകളില്‍ നാണം വിരിയും... മൂക്കില്‍ പൂക്കള്‍ വിടരും.. ചെവിക്കുമേല്‍ പൂമ്പാറ്റ പറക്കും... ഹമ്പടി മറിയേ കള്ളീ. ദില്‍വാലേ ദുല്‍ഹനിയാ ലേജായേന്‍ഗേ.. പെണ്ണിന്റെയൊരു നാണം കണ്ടില്ലേ..!

എന്റെ കരളും കരളിന്റെ കരളുമാണ് ഈ മറിയംബി. മറിയംബിയുടെ ഒരേയൊരു മകള്‍ ആയിഷയുടെ ഒരേയൊരു മകനാണ് ഞാനെന്നയീ പോക്കിരിയും പീക്കിരിയും. ഉപ്പാപ്പ ശുജായി ആയിരുന്നുവെങ്കില്‍ ഉമ്മാമ ബഡായിയാണ്. "ന്റെ മൊഞ്ച് കണ്ടിട്ട് പിറകെ വന്നതാ നിന്റെ ഉപ്പാപ്പ.." എന്നൊക്കെ കാച്ചും. പോരാത്തതിന് "ന്റെ മക്കളും മക്കളുടെ മക്കളും ചെമന്നു തുടുത്തിരിക്കുന്നത് ഇന്റെ മൊഞ്ച്  കാരണാ"ന്നാ മൂപ്പത്തീടെ അവകാശവാദം.

പതിമൂന്നാം വയസിലായിരുന്നുവത്രേ ഉമ്മാമയുടെ കല്യാണം. 15 വയസു മുതല്‍ 33 വയസു വരെ   പുട്ടുംകുറ്റിയില്‍ നിന്നും പുട്ട് വരുമ്പോലെ എട്ടെണ്ണത്തെ ഉമ്മാമ പുറത്തേക്കു തള്ളിവിട്ടു. ഇരട്ടകള്‍ രണ്ടെണ്ണം പരട്ടലോകത്തോട്‌  വഴിയിക്കുവെച്ചേ ഗുഡ്ബൈ പറഞ്ഞു പരലോകം പൂകി.
ബാക്കിയുള്ളത് ഒരു പെണ്ണും അഞ്ച് ധീരശൂര മഹാ സാധുക്കളായ മൊശകോടന്‍മാരുമാണ്. എന്റെ അങ്കിള്‍സായ ഈ കോന്തന്മാര്‍ കാരണം അന്നും ഇന്നും നല്ലൊരു കുരുത്തംകെട്ടവനാവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

മൂന്നാല് കൊലപാതകം, നാലഞ്ചു ബലാല്‍സംഗം, അഞ്ചാറ് ബോംബേറ്, ആറേഴ് പിടിച്ചുപറി, ഏഴെട്ട് കത്തിക്കുത്ത്....  കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നങ്ങളായിരുന്നു അതൊക്കെ. എല്ലാം ഈ തുപ്പാക്കികള്‍ നശിപ്പിച്ചു. എന്നിലെരിയേണ്ടിയിരുന്ന വിപ്ലവത്തിന്റെ തീജ്ജ്വാലകളെ അവര്‍ തല്ലിക്കെടുത്തി. പകരം ചെറിയ ചെറിയ അടിപിടിക്കേസുകളില്‍ എനിക്കൊതുങ്ങേണ്ടി വന്നു.
കാര്യമായിട്ടെന്തേലും പണിയൊപ്പിച്ചെന്നറിഞ്ഞാല്‍ പഞ്ച പാണ്ഡവ മണ്ടശിരോമണികള്‍ ചാടിവീഴും. എന്നിട്ടൊരു വിചാരണയാണ്. കല്‍പ്പനകള്‍ .., ഉപദേശങ്ങള്‍ ...

"തൈവളപ്പില്‍ ഹംസയുടെ മക്കള്‍ കളിക്കാത്ത കുരുത്തക്കേടൊന്നും മുട്ടേന്നു വിരിയാത്ത നീ കളിക്കണ്ട.. മനസിലായോഡാ..?"

മനസിലായി!
മേല്‍പറഞ്ഞ വീരകൃത്യങ്ങളില്‍ ഒന്നിന്റെപോലും രുചിയറിയാന്‍ ഈ ജന്മത്തിലെനിക്ക് ഭാഗ്യമുണ്ടാവില്ലെന്നു മനസിലായി. എന്റെ അമ്മാവന്മാര്‍ അന്ന് മസില് പിടിച്ചതിന്റെ   ദുരന്തഫലമാണ്‌ കണ്ണൂര്‍ ജില്ലക്ക് - കേരള സ്റ്റേറ്റിന് - ഇന്ത്യാ മഹാരാജ്യത്തിന് എന്നെപ്പോലൊരു തറവാട്ടിലും തന്തക്കും പിറന്നൊരു കൊലപാതകിയെ, ബലാല്‍സംഗ സഖാവിനെ, പിടിച്ചുപറിക്കാരനെ, കത്തിക്കുത്ത് വീരനെ നഷ്ടമായത്. എന്നിലെ ബഹുമുഖ പ്രതിഭയെ നശിപ്പിച്ച കശ്മലന്മാരേ, കാലം നിങ്ങളോട് പൊറുക്കില്ല..!

ഒരൊന്നൊന്നര രണ്ടര മൂന്നു മൂന്നേ-മുക്കാല്‍ മൊതലാണ് ഉമ്മാമ്മ. ഇഷ്ടം പോലെ ഭൂസ്വൊത്തുക്കള്‍ - ബാങ്ക് ബാലന്‍സ്‌, മത്സരിച്ചു നോക്കുന്ന മക്കള്‍ -
പതിനാലുവര്‍ഷം മുന്‍പ് ഉപ്പാപ്പ മരിച്ചു. തറവാട്ടില്‍ ഉമ്മാമ്മയെ സഹായിക്കാനും കൂടെ നില്‍ക്കാനും റംലത്ത എന്നൊരു സ്ത്രീയുണ്ട്. ഇടയ്ക്കു മക്കളും മരുമക്കളും വന്നു താമസിക്കും. വല്ലാത്തൊരു സ്നേഹവാത്സല്യമാണ് ഉമ്മാമ്മാക്ക്.  എല്ലാവരും എല്ലാ ദിവസവും പോവുകയോ വിളിക്കുകയോ ചെയ്തിരിക്കണം. അല്ലെങ്കില്‍ ദേഷ്യപ്പെടും. പരിഭവിക്കും.. ഉമ്മാമ്മ ടോട്ടലീ ദില്‍തോ പാഗലാവും..!

അങ്ങനെ പോവാതിരുന്ന രണ്ടു നാളുകള്‍ക്കു ശേഷമുള്ള ഒരു ദിവസം. ഇക്കഴിഞ്ഞ നോമ്പ് ഇരുപത്തിമൂന്നിന്റന്നു രാത്രി ഭക്ഷണവും കഴിച്ച്, അടുത്ത കുട്ടി മൂന്നു മാസത്തിനകം വേണോ അതോ മൂന്നരവര്‍ഷം കഴിഞ്ഞു മതിയോ എന്ന് സാഹിബിന്റെ മോള്‍ ശംഖിനി മങ്കയുമൊത്ത് കൂലംങ്കഷമായി ആശങ്ക പങ്കിടുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ചങ്കുപൊട്ടിക്കരഞ്ഞത്. 


ശരീരത്തിലെ രേഷ്മാണുക്കളും ആമസോണ്‍ ക്രോമസോമുകളും അക്ഷാംശരേഖയും ദക്ഷിണദ്രുവമാകെയും ലാവപോല്‍ തിളച്ചുമറിയുന്ന ഈ അസമയത്ത് വിളിക്കുന്നവന്റെ തലസ്ഥാനം നോക്കിയും സംസ്ഥാനം നോക്കിയും എട്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യത്തോടെ മങ്കയെ അടര്‍ത്തിമാറ്റി അഴിഞ്ഞലുങ്കി അങ്കച്ചുരികയാക്കി ഫോണെടുത്ത് ഞാന്‍ ഹലോ പറഞ്ഞു.

"നീ ഒറങ്ങീട്ടില്ലെങ്കി ഈടമ്പരെ ബാ. അണ്ക്കിപ്പം നിന്നെ കാണണം..."


അനോണി ബ്ലോഗറുടെ കിടിലന്‍ പോസ്റ്റ്‌ കണ്ടു ഞെട്ടിയ സനോണി ബ്ലോഗറെപ്പോലെ ഞാന്‍ കുന്തിച്ചിരുന്നു. ഉമ്മാമ്മയാണ്. എന്താണാവോ ഈ അര്‍ദ്ധരാത്രി..!


"ഞാനിപ്പം തന്നെ പുറപ്പെടാം.. ഓളീം കുട്ട്യോളേം കൂട്ടണോ..?


"ബേണ്ട.. പിന്നെ ഞാനീ ബിള്‍ച്ചതും ബെരാമ്പര്‍ഞ്ഞതും മറ്റാരോടും പറയണ്ട. കേട്ട്ണാ.."


പറയില്ലെന്നു സമ്മതിച്ച് ഫോണ്‍വെച്ച് ഷെമ്മൂനോട് കാര്യം പറഞ്ഞ്‌ കുളിച്ചു കുട്ടപ്പനായി വണ്ടിയുമെടുത്തോടി.    എന്തിനായിരിക്കും ഉമ്മാമ്മ ഇപ്പത്തന്നെ കാണണമെന്ന് പറഞ്ഞത്! രണ്ടീസം കാണാത്തത് കൊണ്ട് ചെവിക്കു പിടിക്കാനായിരിക്കുമോ? അതോ, പണ്ട് പൊട്ടിച്ച ചട്ടീം കലത്തിന്റെ കണക്കു പറയാനാണോ? അല്ലെങ്കില്‍ നിന്റെകൂടെ ദുബായിലേക്ക് ഞാനും വരുന്നെന്നു പറയാനായിരിക്കുമോ? എത്ര ആലോചിച്ചിട്ടും ഒരുത്തരം കിട്ടുന്നില്ല. ഇനി ആ വീടും വീടിരിക്കുന്ന സ്ഥലവും എന്റെ പേരില്‍ എഴുതിത്തരാന്‍ വേണ്ടിയാണോ?


ആയിരിക്കും.

ഈയിടെയായി ഉമ്മാമ്മ അത് പറയാറുണ്ടെന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. നോമ്പ് തുടക്കത്തില്‍ ഞങ്ങളുടെ വീടായ റോസ് ഗാര്‍ഡനില്‍ ആയിരുന്നു ഉമ്മാമ. അന്നും  ഉമ്മയോട് പറഞ്ഞിരുന്നു പോലും "തൈവളപ്പില്‍ പുരയും ആ സ്ഥലവും നിന്റെ മോനുള്ളതാ.." എന്ന്. 

വാപ്പ എതിര്‍ക്കുമോന്നാ ഉമ്മാമ്മാന്റെ പേടി. എല്ലാവര്‍ക്കും അവകാശപ്പെട്ടത് ഒരു പേരക്കുട്ടിക്ക്‌ മാത്രം കൊടുക്കുന്നത് ശരിയാണോ എന്ന് വാപ്പ ഭയപ്പെടുന്നു. അതാണ്‌ അഹമദാജി.  ഉമ്മാമയുടെ സ്വത്തുക്കള്‍ വീതംവെക്കുമ്പോള്‍ ഉമ്മാക്ക് കിട്ടാനുള്ള അവകാശം സ്നേഹപൂര്‍വ്വം നിരസിച്ചയളാണ് വാപ്പ. 'ആവശ്യത്തിനു പടച്ചോന്‍ നമുക്ക് തന്നിട്ടുണ്ടെന്നും ഉമ്മാമ്മയുടെ സ്വത്തുക്കള്‍ ആണ്‍മക്കള്‍ക്ക്‌ തന്നെ കൊടുത്തോട്ടെ' എന്നായിരുന്നുവത്രേ വാപ്പാന്റെ നിലപാട്.  ആ ഒരു വിഷമം ഉമ്മാമ്മാക്കുണ്ട്. അതിന്റെ പ്രതിവിധിയായിട്ടാണ് വീടും സ്ഥലവും എനിക്ക് തരാന്‍ അവര്‍ ആഗ്രഹിക്കുന്നതെന്നാണ് ഉമ്മ പറയുന്നത്.


വീടും വീടിരിക്കുന്ന ഇരുപത്തിമൂന്ന് സെന്റും എന്റെ പേരിലാക്കാനായിരിക്കും ഉമ്മാമ്മ വിളിക്കുന്നത്.   നേരം വെളുത്താല്‍ വാപ്പ അറിയും. അറിഞ്ഞാല്‍ കുളമാവും. അങ്ങനെയെങ്കില്‍ ഈ പാതിരാത്രി തന്നെ മാറ്റണം. ടൌണില്‍ നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെയാണ് തറവാട്. സെന്റിന് ഏഴു ലക്ഷം മതിപ്പുണ്ടാവും.എന്റെപേരിലായാലുടന്‍ അടിയന്തിരമായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാലോചിച്ചു. ആ ഓപറേഷന് 'ആക്ഷന്‍ ഓഫ് ഉമ്മാമ്മാസ് പ്രോപ്പര്‍ട്ടീസ് ഇന്‍ യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് കണ്ണൂര്‍ എന്നൊരു പേര് മനസ്സില്‍ കുറിച്ചിട്ടു. ഇനി വേണ്ടത് പ്ലാനിങ്ങാണ്.


ആ മാളികവീടും സ്ഥലവും ഇടിച്ചു നിരപ്പാക്കി അവിടെയൊരു എയര്‍പോര്‍ട്ട് പണിയണം. എന്നിട്ട് സ്വന്തം ഫ്ലൈറ്റില്‍ പറന്നിറങ്ങി കണ്ണൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കണം. നാട്ടുകാര്‍ കാണട്ടെ.. വാപ്പ ഞെട്ടട്ടെ.. ദുബായില്‍ പോയി നശിക്കെടാ എന്ന് പരിഹസിച്ച മൂത്താപ്പാന്റെ നെഞ്ച് പൊട്ടട്ടെ..


ഓര്‍ത്തപ്പോള്‍ എന്റെ അഡ്രിനാലിന്‍ ഉയര്‍ന്നു. എവിടെയൊക്കെയൊ ഒരു കുച്ച്കുച്ച് ഹോത്താഹേ.. ഇപ്പോള്‍ തന്നെ വിജയ്‌ മല്യയെ വിളിച്ചു രണ്ടു ഫ്ലൈറ്റിനു ബുക്ക് ചെയ്താലോ എന്നാലോചിച്ചെങ്കിലും വിമാനക്കച്ചോടം പൊട്ടി ആപ്പീസ് പൂട്ടിപ്പോയ  ആ  പുള്ളയിപ്പോള്‍ കള്ളടിച്ച് പള്ള വീര്‍പ്പിച്ച് തൊള്ള തുറന്നുറങ്ങുകയാവും എന്ന ചിന്തയില്‍  വിളി  നാളത്തേക്ക് മാറ്റി ആക്സിലറേറ്റില്‍ ആഞ്ഞു ചവിട്ടി.


അത്യാഹ്ലാദത്തോടെ, അതിലേറെ ആവേശത്തോടെ തറവാട്ടിലെത്തുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.മുറ്റംനിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്.

ആധാരമെഴുത്തുകാരും രജിസ്ട്രാപ്പീസറും ആയിരിക്കും. ഹൌ! ഈ ഉമ്മാമ്മാന്റെയൊരു ബുദ്ധി!

പക്ഷെ ഗേറ്റിനു പുറത്ത് വണ്ടിനിര്‍ത്തി മുറ്റത്തെത്തിയപ്പോള്‍ അസാധാരണമായൊരു ഉള്‍ഭയം എന്നെപ്പൊതിയാന്‍ തുടങ്ങി.സ്വന്തം ശരീരത്തില്‍നിന്നും തൊലിയും മാംസവും ചീന്തിയെറിയപ്പെടുന്ന ഒരവസ്ഥ. ഒരു മഹാവിപത്തിന്റെ സൂചനപോല്‍ ചീവീടുകള്‍ ചിറകിട്ടടിക്കുന്നു. തെങ്ങിന്‍തോപ്പുകള്‍ക്കപ്പുറത്തു നിന്നും രാവിന്റെ ഇടനെഞ്ച് പിളര്‍ത്തി ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി. ഹൃദയം പിളരുന്നൊരു വേദന എനിക്കുള്ളില്‍ ആഴ്ന്നിറങ്ങി. അബോധത്തിന്റെ വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു... കാഴ്ച മങ്ങി... ബോധം മറഞ്ഞു.... അറ്റുപോയ ഓര്‍മ്മയില്‍ നിന്ന് ഒരൊറ്റ വാക്കുപോലും എന്റെ നാവിന്‍ തുമ്പിലെത്തുന്നില്ല. ഒരു വാക്ക്... ഒരക്ഷരം... ശബ്ദത്തിന്റെ ഒരു ചെറുതരി..!


വേദനയുടെ ആഴങ്ങളില്‍ നിന്ന് വേരുപറിച്ചുപോന്ന ആ സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തെ സംബന്ധിക്കുന്ന ആത്യന്തികമായ സത്യം..!

ഉമ്മാമ്മ മരിച്ചിരിക്കുന്നു!  "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍...  !!!!.!!

വെളിച്ചത്തിന്റെ തരികള്‍ ഇറ്റിറ്റ് വീഴുന്ന പഴുതുകള്‍ ആരോ അടച്ചിരിക്കുന്നു. വാക്കുകള്‍ അര്‍ഥങ്ങള്‍ നഷ്ടപ്പെട്ട കണ്ണാടികളായി എനിക്ക് മുന്‍പില്‍ പൊട്ടിച്ചിതറി.


"ഉമ്മാമാ...."ന്നു നീട്ടിവിളിച്ചുകൊണ്ട്, സിറ്റൌട്ടിലുണ്ടായിരുന്ന വാപ്പയെ ഞാന്‍ കെട്ടിപ്പിടിച്ചു. പേരക്കുട്ടികള്‍ക്ക്‌ ആര്‍ക്കുമില്ലാത്ത ഒരടുപ്പം ഉമ്മാമ്മയുമായി എനിക്കുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനൊരു കാരണം കുട്ടിക്കാലത്ത് ഉമ്മാമ്മയെ ഞാന്‍ അത്രയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവരുടെ അടുക്കളത്തോട്ടം നശിപ്പിച്ചിട്ടുണ്ട്... ചെമ്പുപാത്രങ്ങള്‍ കിണറ്റിലിട്ടിട്ടുണ്ട്... വിറകുപുരക്കു തീയിട്ടുണ്ട്...
പക്ഷെ ഒരിക്കല്‍ പോലും എന്നെ തല്ലാന്‍  ഒരാളെയും ഉമ്മാമ്മ അനുവദിച്ചിട്ടില്ല. ഉമ്മയും അമ്മാവന്മാരും അടിക്കാന്‍ ഓങ്ങുമ്പോള്‍ "എന്റെ കുട്ട്യെ തൊട്ടുപോകരു'തെന്ന് കല്‍പ്പിക്കുമായിരുന്നു ഉമ്മാമ്മ. 

ആ ഉമ്മാമ്മയാണിപ്പോള്‍ ....!!

എന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിയിട്ട്, 'അകത്തു പോയി കണ്ടേച്ചു വാ' എന്ന് വാപ്പ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി. അകത്തുചെന്ന് ഉമ്മാമ്മയുടെ കട്ടിലിനരികില്‍ ഞാനിരുന്നു. അവിശ്വസനീയമായിരുന്നു ആ കിടത്തം. കാലങ്ങളായി എന്നെത്തഴുകിയ ആ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു. കൈവിരലുകള്‍ക്കിടയിലൂടെ കാലത്തിന്റെ ഓര്‍മ്മക്കഷണങ്ങള്‍ ഇടറിപ്പോകുന്നു. ഭൂമിയോളം തണുപ്പ്...  ജലത്തിന്റെ ആഴത്തോളം കുളിര്... കാറ്റിനോളം സുതാര്യം.. എന്താണ് സംഭവിച്ചതെന്നര്‍ത്ഥത്തില്‍  റംലത്തയെ ഞാന്‍ നോക്കി. ശബ്ദമില്ലാതെ അവര്‍ പറഞ്ഞു. 

"അസര്‍ നിസ്ക്കാത്തിന് വുളൂ എട്ക്കാന്‍ കുളിമുറീല്‍ പോയപ്പോ ആടെ ഒന്ന് വയ്തി വീണിനി. അന്നേരം ബേദനോന്നും ഉണ്ടായിട്ടില്ല. രാത്രി ആയപ്പോളാ ബേദന കൂടിയത്. അപ്പത്തന്നെ ആസ്യാന്റെടുത്ത് പോയി കൊട്ടഞ്ചുക്കാതി എണ്ണ കൊണ്ടുബന്ന് നന്നായി തടീക്കൊടുത്ത്ണ്.."

തിരിച്ചു ഞാന്‍ ഉമ്മാമ്മയെ നോക്കി. എന്നിട്ട് മുഖം താഴ്ത്തി പതിയെ ചോദിച്ചു. 

"ഈ നട്ടപ്പാതിരാക്ക് എല്ലാത്തിനേം വിളിച്ചു വരുത്തീട്ട് കിടന്നു ചിരിക്കുന്നോ ഉണ്ടക്കണ്ണി മറിയെ? ആകെ പേടിപ്പിച്ചല്ലോ കുതിരേ..?" 

"അതില്ലേടാ., പെട്ടെന്നൊരു തോന്നല്. ഞാനങ്ങ് മരിക്കാമ്പോവ്വാന്ന്. ബേദന കൂട്യപ്പോ തോന്നിയതാ. അതാ എല്ലാരേം ബിളിച്ച് ബെരുത്തിയെ.." 

"ഒലക്ക! എന്റുമ്മാമാ, ഈലോകത്തും പരലോകത്തും ഇന്നേവരെ ഒരു പൂച്ച പോലും കാലിന്റെ കൊഴ തെറ്റീട്ടു മരിച്ചിട്ടില്ല. പിന്നാ തൈവളപ്പില്‍ തറവാട്ടിലെ നരിയായ ഉമ്മാമ്മ.. "

"എടാ, ഉമ്മാമ്മാക്ക് വയസും പ്രായോം ആയില്ലേ. കാലിലെ ബേദന മരിപ്പിന്റെ ബേദനയായിട്ടാ  തോന്നിയെ. അപ്പൊപ്പിന്നെ എല്ലാരീം കണ്ടിട്ട് മരിക്കണോന്ന് പൂതിയായി. ഇതാപ്പോ ഞാഞ്ചെയ്ത തെറ്റ്.? 

പാതിരാക്ക്‌  വിളിച്ചുവരുത്തിയിട്ട് പേടിപ്പിച്ചതിലുള്ള രോഷമുണ്ട് എല്ലാരുടെയും മുഖത്ത്. നീയിവിടെ നില്ലെന്നും പറഞ്ഞു എന്നെയവിടെ ആക്കിയിട്ട് ഓരോരുത്തരായി സ്ഥലം കാലിയാക്കി. ഓരോരുത്തരെയും ഫോണില്‍ വിളിച്ചത് "നിന്നോട് വരാന്‍ പറഞ്ഞത് മറ്റാരും അറിയണ്ടാ" എന്ന മുന്നറിയിപ്പോടെയായിരുന്നു. തറവാട്ടില്‍വെച്ച് കാണുമ്പോള്‍ എല്ലാവരും പരസ്പരം സ്വാഹ! ഉമ്മാമ്മാന്റെ കുരുത്തക്കേടിനു കൂട്ടുനിന്ന റംലത്താത്താക്കും കിട്ടി അമ്മാവന്മാരുടെ വക നവരസ പഞ്ചാമൃത ശ്ലോകങ്ങള്‍ !

പിറ്റേന്ന് രാവിലെ ഉമ്മാമ്മയെ കുരിക്കളുടെ അടുക്കലേക്കു കൊണ്ടുപോയി.കാലുപിടിച്ചു പരിശോധിക്കാനൊരുങ്ങിയ യുവകോമള കുരിക്കളോട് ഉമ്മാമ്മാന്റെ ഡയലോഗ്.. 

"നീയെന്‍റെ കാല് പിടിക്ക്വോന്നും ബേണ്ട. എന്തേലും തൈലം തന്നാല് ഇബന്‍ തേച്ചു തടവിത്തരും. ഉളുക്കിനൊക്കെ തടവാന്‍ ഇബന്‍ ഉഷാറാ.."

കുരിക്കള്‍ സംശയത്തോടെ എന്നെ നോക്കി. 
'പിന്നെന്താ...  ദുബായില് എനിക്ക് തടവലാ പ്രധാന പണി'യെന്ന മട്ടില്‍ ഞാന്‍ വളിച്ചൊരു ചിരി പാസാക്കിയിട്ട് നിസാഹയതയോടെ ഉമ്മാമ്മയെ നോക്കി. അതൊന്നും ശ്രദ്ധിക്കാതെ ഉമ്മാമ്മ ഫുള്‍ ഷൈനിങ്ങിലാണ്. 
കുരിക്കള്‍ നല്‍കിയ തൈലക്കുപ്പികളും ഉമ്മാമ്മയുടെ ഉളുക്കിയ കാലുമായി ഒരാഴ്ചയോളം ഞാന്‍ മല്ലിട്ടു. വേദന പാടേ മാറി. പെരുന്നാള്‍ കഴിഞ്ഞ് ദുബായിലേക്ക് തിരിക്കുമ്പോള്‍ യാത്രചോദിക്കാന്‍ ചെന്ന എന്നോട് ഉമ്മാമ്മയുടെ വക ഉപദേശം.

"നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും  ഉളുക്കിനു തടവ്ന്ന മര്‍മ്മാണി   കുരിക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.." 

ഡിം! 
ഞാന്‍ ഞെട്ടിയില്ല.  ഞെട്ടാനായി എന്റെ ശരീരത്തില്‍ ഇനിയൊന്നും ബാക്കിയില്ലല്ലോ!


Saturday, July 14, 2012

വാണവരും വീണവരും | ബ്ലാ ബ്ലാ ബ്ലാ..!

ബൂലോകവരയന്‍പുലി നൌശുഭായ്‌ പട്ടേലരുടെ അഭിമുഖം വന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുശേഷം എനിക്കൊരു കുസൃതി തോന്നി! ബ്ലോഗിലെ പലരെയും ഫോണില്‍ വിളിച്ച് 'കല്ലിവല്ലി' ബ്ലോഗിനേയും കണ്ണൂരാനേയും കുറിച്ച് അഭിപ്രായം അന്വേഷിക്കുക..!
എങ്ങനെയായിരിക്കും അവര്‍ റിയാക്റ്റ് ചെയ്യുക? എന്തായിരിക്കും ഇനി ബൂലോകത്ത് കണ്ണൂരാന്റെ ഭാവി? ഒരു മാര്‍ക്കെറ്റിംങ് അനലൈസ് ആയിരുന്നു എന്റെ ഉദ്ദേശ്യം!

അപ്രകാരം പതിനാലോളം പേരുടെ നമ്പര്‍ സംഘടിപ്പിച്ച് വോയിപ്‌ കോള്‍ വഴി സംസാരം തുടങ്ങി. അബുദാബിയില്‍ നിന്നും അഷ്‌റഫ്‌ എന്നൊരു ബ്ലോഗറാണെന്ന് പറഞ്ഞായിരുന്നു വിളി. ചിലരൊക്കെ നിഷ്പക്ഷമായി അഭിപ്രായം പറഞ്ഞപ്പോള്‍ മറ്റുചിലര്‍ കണ്ണൂരാനെ നിശിതമായി വിമര്‍ശിച്ചു.
അഹങ്കാരി.. തെമ്മാടി.. അശ്ലീലം എഴുതിവിടുന്നവന്‍, കമന്റിനു വേണ്ടി യാചിക്കുന്നവന്‍, മറ്റുള്ളവരുടെ ബ്ലോഗില്‍ പോയി അനാവശ്യം പറയുന്നവന്‍, അഭിമുഖത്തില്‍ അങ്ങനെയൊക്കെ പറയാന്‍ അവനാരാ? അവന്റെ ബ്ലോഗില്‍ കമന്റിട്ടു പ്രോല്‍സാഹിപ്പിക്കുന്നവരെയാണ് ഓടിക്കേണ്ടത്...!!

ഹാവൂ.., സര്‍വതും കേട്ട് ഞാന്‍ കോള്‍മൈര്‍ കൊണ്ടെങ്കിലും കണ്ണൂരാന്റെ മാര്‍ക്കറ്റ്‌ ഇടിഞ്ഞെന്നും 'കല്ലിവല്ലി'യില്‍ കമന്റിടാന്‍ ഇനി ആളെക്കിട്ടില്ലെന്നും പേടിച്ചുപോയ നാളുകളായിരുന്നു അത്. മുള്ളിനെ മുള്ളുകൊണ്ടെടുക്കണം അഥവാ കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക.
പിന്നെ വൈകിയില്ല. 'കണ്ണൂരാന്‍' ഐഡിയില്‍ അവരുമായി ചാറ്റ് തുടങ്ങി. ജീ-ടോക്കില്‍ സംസാരിച്ചു.

എന്തതിശയം! ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരാനെ തെറി പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നു. കണ്ണൂരാന്‍ അഭിമുഖത്തില്‍ പറഞ്ഞതൊക്കെ നൂറുശതമാനം സത്യമാണത്രേ! അക്ഷരസ്നേഹികളെന്നു വീമ്പിളക്കുന്ന പരട്ടകളുടെ ഇരട്ടമുഖം കണ്ട് എന്റെ കണ്ണ് തള്ളി.
തൊള്ള വരണ്ടു.
പള്ള നിറഞ്ഞു.
ഉള്ളു വിറച്ചു...
ഹൌ! ഇവര്‍ തന്നെ ബഹുമുഖ പ്രതിഭകള്‍ !
"മനുഷ്യനാരായാലും വേണ്ടില്ല. ഉള്ളിലുള്ളത് അതുപോലെ പുറത്തു കാണിച്ചാല്‍ മതിയെന്ന്" പറഞ്ഞ ഷേക്സ്പിയറിനെ ഈ വിരലുന്തികള്‍ക്കറിയില്ലേ?

അറിയില്ല. നല്ലതിനെ അംഗീകരിക്കാനോ പ്രശംസിക്കാനോ പ്രോല്സാഹിപ്പിക്കാനോ ചില ബൂലോക സില്‍ബന്ധികള്‍ക്കറിയില്ല. എന്റെ അഭിമുഖം വന്നതിനു ശേഷം അതിലെ വാക്കുകള്‍ വളച്ചൊടിച്ച് അക്ബര്‍ക്ക ഒരു പോസ്റ്റിട്ടു. മൂപ്പിലാന്റെ 'ഭാഗ്യത്തിന്', എന്നെക്കൊല്ലുന്ന ആ പോസ്റ്റില്‍ ആദ്യത്തെ തേങ്ങ ഉടച്ചതാവട്ടെ നിര്‍ഭാഗ്യ'വാനായ ഞാനും!
കുഞ്ചാലി - മമ്മൂഞ്ഞുമാര്‍ ആ പോസ്റ്റില്‍ ഉറഞ്ഞു തുള്ളി. എന്റെ രോമങ്ങളവര്‍ വടിച്ചുകളഞ്ഞു. ചന്തിക്ക് തീയിട്ടു. പൊള്ളലേറ്റ് ഞാന്‍ പിടഞ്ഞു. 'കല്ലിവല്ലി'യുടെ മുറ്റത്ത്‌ കണ്ണൂരാന്റെ പട്ടട തീര്‍ത്തവര്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത എന്നെനോക്കി നെടുവീര്‍പ്പിട്ടു;

"ഇനിയും മരിക്കാത്ത കണ്ണൂ.., ബ്ലോഗില്‍നിനക്കാത്മ ശാന്തി.."

ആ അഭിമുഖത്തിന്റെ ചുവടുപിടിച്ചു ഒന്നല്ല ഒന്നിലധികം ബ്ലോഗുകളാണ് രംഗത്തെത്തിയത്. കണ്ണൂരാന്റെ രക്തത്തിനുവേണ്ടി ബൂലോക ഒതേനന്മാര്‍ വാളെടുത്തു. 'കല്ലിവല്ലി'യില്‍ വന്നു വാള് വെച്ചു. പിടിയെടാ അടിയെടാ കൊല്ലെടാ എന്നാക്രോശിച്ചുകൊണ്ട് ബൂലോകത്തെ കൊടിസുനിമാരും കിര്‍മാണി മനോജുമാരും ആടാന്റണി കീരിക്കാടന്‍ ജോസുമാരും ആഞ്ഞുവെട്ടി. പക്ഷെ അല്ലാഹുവിന്റെ അപാര അനുഗ്രഹത്താല്‍ ഓരോ വെട്ടും ഒരായിരം ഊര്‍ജ്ജ രേണുക്കളെയാണ് 'കല്ലിവല്ലി'ക്കും കണ്ണൂരാനും നേടിത്തന്നത്. ഇന്ന് 'കല്ലിവല്ലി' മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഹൃദ്യമായ നന്ദി പറയേണ്ടത് ഈ ബ്ലോഗിനെ വിജയിപ്പിക്കാന്‍ സഹായിച്ച ബൂലോക കൊട്ടേഷന്‍ ടീമിനോടാണ്. അവരില്ലെങ്കില്‍ 'കല്ലിവല്ലി'യും കണ്ണൂരാനും വിസ്മൃതിയുടെ മാറാലക്കുള്ളില്‍ മാഞ്ഞു പോയേനെ!

മലയാളം ഗ്രൂപ്പിലെ ചില അഡ്മിന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അതില്‍ മെമ്പറായപ്പോള്‍ അവിടെയും കണ്ടു കൊട്ടേഷന്‍ ടീമിന്റെ കൊലവിളി. "കണ്ണൂരാന്‍ അനോണിയാണ്. ഗ്രൂപ്പില്‍ നിന്നും പുറത്താക്കണം.."
ബഹുമാന്യനായ കൂടരഞ്ഞി സാഹിബ് എന്നെ വിവരമറിയിച്ചു. ചെന്ന് നോക്കുമ്പോള്‍ പന്ത്രണ്ടു പേര്‍ ആ ഗ്രൂപ്പില്‍ അനോണിയാണ്. അതായത് പേരോ ഫോട്ടോയോ ഇല്ലാതെ തൂലികാ നാമത്തിലുള്ളവര്! 'കണ്ണൂരാന്‍ കുഞ്ഞവറാന്‍' എന്ന പേരില്‍ എന്റെ വരവ് കണ്ട് സോണി എന്ന ബ്ലോഗര്‍ ആര്‍ത്തു ചിരിച്ചു. നീ വഴക്കിനൊന്നും പോവേണ്ടെന്ന് ഉപദേശിച്ചത് അവരായിരുന്നു. എങ്ങനെയും എവിടെനിന്നും കണ്ണൂരാനെ പുറത്താക്കുക എന്ന ഒരേയൊരു ലക്ഷ്യമായിരുന്നു ബൂലോകത്തെ ചില മൊശകോടന്മാര്‍ക്കുണ്ടായിരുന്നത്.

'മ' ഗ്രൂപ്പില്‍ എന്നെ ഒറ്റപ്പെടുത്താനുള്ള തീവ്രശ്രമം ചിലര്‍ തുടങ്ങിയപ്പോഴാണ് E-ലോകം ഗ്രൂപ്പ് ഉണ്ടാക്കിയത്. മ ഗ്രൂപ്പില്‍ കണ്ണൂരാനെതിരെ വന്ന ഒരു പോസ്റ്റില്‍ എനിക്ക് മറുപടി പറയേണ്ടി വന്നു. ആ മറുപടി നീളത്തില്‍ ചെന്നത് അതിലെ ചില സദാചാര ബുജികള്‍ക്ക് നേരെയായിരുന്നു. അതിലെ അഡ്മിന്‍ ഇംതിയാസ്‌ എനിക്ക് വാണിംഗ് മെസേജ് വിട്ടു. തമ്മിലടിയായി. ആരും എനിക്കായി വാദിച്ചില്ല. ആരുടേയും കാലു പിടിക്കാന്‍ ഞാന്‍ ചെന്നുമില്ല. ബുജികള്‍ ആഗ്രഹിച്ചത്‌ നടന്നു. എന്റെ 'നല്ല' സ്വഭാവം കാരണം അവരെന്റെ പിടലിക്ക് പിടിച്ചു പുറത്തിട്ടു.

(ബ്ലോഗര്‍മാരുടെ ആദ്യത്തെ ഗ്രൂപ്പായ 'മ'ഗ്രൂപ്പ് 'കല്ലിവല്ലി'യിലേക്ക് കൂടുതല്‍ വായനക്കാരെത്താന്‍ നിമിത്തമായിട്ടുണ്ട്. പക്ഷെ അപ്രമാദിത്തം തലക്കുപിടിച്ച അതിലെ ചില അഡ്മിന്‍സ് കാരണം ആ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചു. ഒരാളും ഒരു ഗ്രൂപ്പും കണ്ടിട്ടല്ല ബ്ലോഗെഴുത്ത് തുടങ്ങുന്നത്. 'അധികാര'മെന്നത് കീഴടക്കാനുള്ള ഉപാധിയാകുമ്പോള്‍ അംഗങ്ങള്‍ കൊഴിഞ്ഞുപോകും. അതുതന്നെയാണ് ഫെയിസ് ബുക്കില്‍ ആധികാരികമായി മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് തുടങ്ങാന്‍ ചിലരെ പ്രേരിപ്പിച്ചത്)

ആയിടെ ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഡോക്ടര്‍ കൈമള്‍ സാറിന്റെ ലേഖനം വന്നു. അതുവായിച്ചു ബ്ലോഗേഴ്സില്‍ പലരും ബോധംകെട്ടുവീണു. കണ്ണൂരാനെ ശത്രുവായി കരുതുന്നവര്‍ക്ക് ഹൃദയമില്ലാതതിനാല്‍ ആര്‍ക്കും അറ്റാക്ക് വന്നില്ല. പക്ഷെ അര്‍ശസിന്റെ അസ്ക്കിതയുള്ളവര്‍ ആ പോസ്റ്റിനു കീഴില്‍ കിടന്നുരുണ്ടു. കണ്ണൂരാന്‍ എഴുതുന്നത്‌ തെരുവ്‌ പിള്ളേരുടെ ശൈലിയിലാണെന്ന് പറഞ്ഞ പ്രദീപ്‌ പൈമയെ അജ്മാനില്‍ നിന്നും മജീദ്‌ ആണെന്ന വ്യാജേന ഞാന്‍ റ്റെലിഫോണില്‍ വിളിച്ചു.

കണ്ണൂരാനെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യത്തിലായിരുന്നു പൈമ. ഒരു മാസത്തോളം ഈ വിഷയവുമായി "മജീദും" പൈമയും സംസാരിച്ചു. "ഞങ്ങള്‍ കണ്ണൂരാനെ ബ്ലോഗില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണെന്നും ഞങ്ങളില്‍ ചിലര്‍ അതില്‍ കമന്റിടില്ലെന്നും" പറഞ്ഞ പൈമക്ക് കണ്ണൂരാന്‍ ചെയ്യുന്ന തെറ്റെന്തെന്നു പറയാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍ക്ക്‌ കാശ് കൊടുത്താണ് കണ്ണൂരാന്‍ ആ ലേഖനം എഴുതിച്ചതെന്നുകൂടി പൈമ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ നേര്‍ക്കുള്ള അസഹിഷ്ണുതയെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്! ബ്ലോഗിലെ ആത്മാര്‍ത്ഥസ്നേഹിതന്മാരായ പലരും വിളിച്ചിരുന്ന ആ നമ്പര്‍ ഞാന്‍ വലിച്ചെറിഞ്ഞു.

ആറേഴു മാസങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ മാസം വീണ്ടും ഞാന്‍ പൈമയെ വിളിച്ചു. സുഖ വിവരങ്ങള്‍ അന്വേഷിച്ചു. ആരാണെന്ന് ചോദിച്ചപ്പോള്‍ ബ്ലോഗറാണെന്നും ബ്ലോഗിന്റെ പേര് ചോദിച്ചപ്പോള്‍ 'കല്ലിവല്ലി'യെന്നും പറഞ്ഞു. അപ്രതീക്ഷിത വിളിയില്‍ പൈമ ഒരു നിമിഷം ഞെട്ടി. എന്തിനാണ് കണ്ണൂരാനോട് പകവെച്ചു നടന്നത് എന്നൊക്കെ ചോദിച്ചു. കല്ലിവല്ലിയില്‍ വരുന്ന പതിനഞ്ചോളം കമന്റുകള്‍ കണ്ണൂരാന്‍ തന്നെ ഇടുന്നതാണെന്ന് ആരോ പൈമയോട് പറഞ്ഞത്രേ.! ഞാനതു തിരുത്തി. പതിനഞ്ചല്ല, 50 കമന്റുകള്‍ ഞാന്‍ തന്നെ ഇടുന്നതാണ്. കഴിച്ചു ബാക്കി 175 കമന്റുകള്‍ ആര് ഇടുന്നതാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല!

ഇതാണ് ബൂലോകം. നെറികെട്ട ഭൂലോകത്തിന്റെ മറ്റൊരു പതിപ്പ്. അക്ഷരസ്നേഹികളെന്നു അഹങ്കരിക്കുന്ന ചില ആസനം താങ്ങികളുടെ കറുത്തിരുണ്ട സങ്കുചിത മനസുകളെയാണ് ജയന്‍ വൈദ്യരും നിരക്ഷരനും മനോജേട്ടനും ഉദ്ധരിക്കാന്‍ നടക്കുന്നത്. നിസ്സാരമായൊരു തര്‍ക്കത്തിന്റെ പേരില്‍ എന്നോട് പിണങ്ങി നില്‍ക്കുന്ന രമേശ്‌ അരൂര്‍ എന്നാളോട് ഇരുപതിലധികം തവണ ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. എന്താണ് എന്റെ ഭാഗത്ത്‌ നിന്നുള്ള തെറ്റെന്നു പറഞ്ഞു തരാന്‍ ഇന്നേവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.

മനുഷ്യനാവുക ഒരു കലയാണ്‌ എന്ന പോസ്റ്റില്‍ അദ്ദേഹം കമന്റിട്ട ഉടന്‍ ഞാനൊരു മെയിലയച്ചു. എന്റെ സന്തോഷത്തിനു മറുപടി തരാന്‍ പോലും അയാള്‍ സന്മനസ്‌ കാണിച്ചില്ല. ഗ്രൂപ്പിലൂടെ സിദ്ധാന്തം പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നും ലോകസാഹിത്യത്തിന്റെ അപ്പോസ്തലനും അത് കണ്ടുപിടിച്ചതും മൂപ്പിലാനാണെന്ന്. ഇമ്മാതിരി വടക്ക് നോക്കി യന്ത്രങ്ങളോട് പറയാനുള്ളത്, എഴുത്തുകാരനാവുകയല്ല; മനുഷ്യനാവുകയാണ് കല എന്നാണ്.

ഇവന്മാരേക്കാള്‍ എത്രയോ ഭംഗിയിലാണ്‌ മണ്ടൂസന്‍ മനേഷും കൊമ്പനും എഴുതുന്നത്. ഒരു നല്ല പോസ്റ്റിട്ട് അമ്പതുപേര്‍ അഭിപ്രായം പറയാത്ത ഈ തുപ്പാക്കികളുടെ ബ്ലോഗിലെ കമന്റ് ബോക്സ് തുരുമ്പെടുത്തു നശിക്കുമ്പോഴും മറ്റുള്ളവരുടെ ചോരയാണ് ഇവര്‍ക്ക് പഥ്യം.ഞാനൊരു പ്രവാസി'യിലെ ഇണക്കംപിണക്കം എന്ന കഥയുടെ ഏഴയലത്തുപോലുമെത്തില്ല ബൂലോക കപട സദാചാര ബുജികളുടെ ഒരു പോസ്റ്റും! ബ്ലോഗില്‍ എങ്ങനെ എഴുതണമെന്നും എന്തെഴുതണമെന്നും തീരുമാനിക്കുന്നത് ഈ സുനാപ്പികളാണോ?

കണ്ണൂരാന്‍ അഹങ്കാരിയാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നില്ല. അങ്ങനെയൊരു അഹങ്കാരിയാണ് ഞാനെങ്കില്‍ അതിന്റെ പാപഫലം ദൈവം എനിക്ക് മാത്രമേ നല്‍കുകയുള്ളൂ. എന്റെ ബ്ലോഗില്‍ കമന്റിടുന്നവര്‍ക്ക് ആ ശിക്ഷ അനുഭവിക്കേണ്ടിവരില്ല. (കുറച്ചു മുന്‍പുവരെ "മലയാളി" എന്നൊരു അഹങ്കാരം ഉണ്ടായിരുന്നു. സ്വന്തം കൂട്ടുകാരുടെ അമ്മയെ മാനഭംഗപ്പെടുത്തിയ വാര്‍ത്ത വന്നതോടുകൂടി ആ അഹങ്കാരവും പോയിക്കിട്ടി) ഓരോ പോസ്റ്റിനും നൂറും ഇരുനൂറും കമന്റുകള്‍ കിട്ടുന്നത് എന്നെ അഹങ്കാരിയാക്കുന്നില്ല. എന്തുകൊണ്ട് കണ്ണൂരാന് ഇത്രയേറെ കമന്റുകള്‍ കിട്ടുന്നു എന്ന ചോദ്യത്തിനുത്തരം 'കല്ലിവല്ലി'യിലും അകമ്പാടത്തിന്റെ പഴയൊരു പോസ്റ്റിലും ജിഷാദുമായുള്ള അഭിമുഖത്തിലും ഉണ്ട്.

'കല്ലിവല്ലി'യിലെ പോസ്റ്റുകള്‍ എന്റെ സ്വന്തം അനുഭവമാണ്. അതിലെ ഓരോ വരികള്‍ക്കും മരുക്കാറ്റിന്റെ ചൂടും ചൂരുമുണ്ട്. ചോരയും നീരുമുണ്ട്. വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് പ്രവാസത്തിന്റെ അഗ്നിയാണ്. അതനുഭവിക്കുന്നവര്‍ പോസ്റ്റുകളെ നെഞ്ചോട്‌ ചേര്‍ത്തുവെക്കുന്നതില്‍ അത്ഭുതമില്ല. എഴുതുമ്പോള്‍ സ്വയം ഉരുകാതിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത്. അല്ലാതെ കമന്റ് കിട്ടാന്‍ വേണ്ടിയുള്ള ഗിമ്മുക്കുകളൊന്നും 'കല്ലിവല്ലി'യില്‍ പ്രയോഗിച്ചിട്ടില്ല.

ഒരു പോസ്റ്റ്‌ ഇട്ടാല്‍ 72 മണിക്കൂറിനകം 101 കമന്റുകള്‍ കിട്ടണമെന്നത് കേവലമൊരു ആഗ്രഹം മാത്രമായിരുന്നു. ദൈവാനുഗ്രഹത്താല്‍ ആദ്യപോസ്റ്റ്‌ മുതല്‍ ലാസ്റ്റ്‌ പോസ്റ്റ്‌ വരെ അത് സംഭവിച്ചിട്ടുണ്ട്. ഈ ഗണത്തില്‍ മറ്റൊരു ബ്ലോഗും മലയാളത്തില്‍ ഇല്ലെന്നു പറഞ്ഞു മെയില്‍ വിട്ടത് നിങ്ങളില്‍ ചിലരാണ്. അതൊന്നും വലിയൊരംഗീകാരമായി ഞാന്‍ കരുതുന്നില്ല. കമന്റിനു വേണ്ടിയല്ലാതെ പുണ്യം കിട്ടാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ബ്ലോഗിലെഴുതുന്നത്! എഴുത്ത് നന്നാവുമ്പോള്‍ കമന്റുകള്‍ കിട്ടും. ഒന്നിനും കൊള്ളാത്ത എന്തേലും ടൈപ്പു ചെയ്തു വിട്ടിട്ട് കമന്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കമന്റല്ല ചിലപ്പോള്‍ തല്ലു കിട്ടിയേക്കാം.., പല്ല് പോയെന്നും വരാം.

എന്നെയും എന്റെ ബ്ലോഗിനേയും പകയോടെ, പ്രതികാരത്തോടെ, അസൂയയോടെ നോക്കിക്കാണുകയും അവസരം കിട്ടുമ്പോഴൊക്കെ നുള്ളി നോവിക്കുകയും ചെയ്ത ഒരുത്തനും ഇന്ന് ബ്ലോഗില്‍ സജീവമല്ല. വാണവരൊക്കെ വഴിയിലെ പടുകുഴിയില്‍ വീണുപോയെന്നര്‍ത്ഥം! ബൂലോകത്ത് ബുജി ചമഞ്ഞ അത്തരം ഫ്ലോഗര്‍മാരെ കാലം പടിയടച്ചു പിണ്ഡംവെച്ചു. അവരില്‍ ഒരാള്‍ക്കും നൂറു കമന്റു കിട്ടിയ ഒരു പോസ്റ്റ്‌ പോലും പടച്ചുവിടാന്‍ സാധിച്ചിട്ടില്ല. അഗ്നി വിറകിനെ തിന്നുംപ്രകാരം അസൂയ നന്മയെ തിന്നും. അതു കാലം പഠിപ്പിച്ച സത്യമാണ്.

'കല്ലിവല്ലി' മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞകാലം നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം മറക്കുന്നില്ല. നന്ദി ഔപചാരികമാണ്. ഓരോരുത്തര്‍ക്കും നന്ദി പറയാനുള്ള പരിമിതി മനസിലാക്കുക. എന്റെ ഭാഗത്തുനിന്നും വാക്കുകള്‍ കൊണ്ടുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. അപ്പപ്പോള്‍ തോന്നുന്നതാണ് ത്രെഡ് ആയും കമന്റായും പ്രകടിപ്പിച്ചിട്ടുള്ളത്. തെറ്റ് സംഭവിക്കാതിരിക്കാന്‍ നമ്മള്‍ മാലാഖമാരല്ല. 'തെറ്റ് മാത്രം' വരുത്തുന്ന മനുഷ്യരാണ്. എന്നാലും അസത്യങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കേണ്ടി വരും. അപ്പോള്‍ കയ്പേറിയ പലതും വിളിച്ചു പറയേണ്ടി വരും. 
ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മനിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം.


_____________________________________________________________
ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല.
എല്ലാവര്‍ക്കും റംസാന്‍-/-, ഈദ്‌ - ഓണാശംസകള്‍ നേരുന്നു.

Thursday, April 26, 2012

മനുഷ്യനാവുക ഒരു കലയാണ്‌ !!


"ഇതാ ഇവിടുന്നാ അവന്‍ കാലിട്ടടിക്കുന്നത്. നിന്നെപ്പോലെ കുരുത്തംകെട്ടവനെന്നാ തോന്നുന്നേ..."

ചിലപ്പോള്‍ ഇടതു ഭാഗം... മറ്റുചിലപ്പോള്‍ വലതു ഭാഗത്ത്‌..
വീര്‍ത്ത വയറിലേക്ക് എന്റെ കയ്യെത്തിച്ചു അവള്‍ പറയുമ്പോള്‍ ഞാനത് തിരുത്തും.

"അവനല്ല.. അവളാ.."

അതെന്റെ അവകാശമാണ്. എനിക്ക് വേണ്ടത് പെണ്‍കുട്ടിയെയാണ്.
അന്നും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഒരു പെണ്‍കുട്ടിയെ ആയിരുന്നു.
അന്നത്തെ ഓണ്‍ലൈന്‍ ഫ്രെണ്ട്സിനോടൊക്കെ അവരവരുടെ രാജ്യത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ പേരുകള്‍ ചോദിക്കുമായിരുന്നു.
അനേകം പേരുകള്‍ ഒരുക്കൂട്ടിവെച്ചു.
മോള്‍ടെ മുടി കെട്ടിക്കൊടുക്കുന്നതും ഉടുപ്പുകളണിയിക്കുന്നതും സ്വപ്നം കണ്ടു.
അതുവരെയില്ലാത്ത ഒരനിര്‍വചനീയ സുഖം തോന്നിപ്പിക്കുന്ന ഒരായിരം സ്വപ്‌നങ്ങള്‍ !

പക്ഷെ ഹംദു വന്നപ്പോള്‍ സങ്കടം തോന്നി. ശരിക്കും ദേഷ്യമാണുണ്ടായത്.
അല്ലാഹു എന്റെ പ്രാര്‍ത്ഥന കേട്ടില്ലല്ലോ എന്നൊക്കെയുള്ള നിഷേധ ചിന്തകള്‍ !
പെണ്‍കുട്ടി പിറക്കുന്നത് ഇഷ്ടപ്പെടാത്ത ലോകമാണ് നമ്മുടേത്.
അതായിരുന്നു ഒരു പെണ്‍കുട്ടിയെ ആഗ്രഹിക്കാനുള്ള പ്രധാന കാരണമായി അന്നെന്റെ മനസ് പറഞ്ഞിരുന്നത്.

ഗര്‍ഭപാത്രത്തിനകത്തെ അമ്നിയോട്ടിക്‌ ഫ്ലൂയിഡില്‍ നീന്തിത്തുടിച്ച് കൈകാലിട്ടടിക്കുന്ന ഒരിളം പൈതലിന്റെ കരച്ചിലിനായി ഇന്ന് വീണ്ടും കാതോര്‍ക്കുമ്പോള്‍ പ്രാര്‍ഥനകള്‍ക്ക് വ്യതാസമില്ല.
ദുബായ് ഹോസ്പിറ്റലിലെ ഡോക്ടര്‍ മിസിസ്. മാജിദാ അല്‍ ഹസ്സാനി "അല്ലാഹ് മ-ആക് " - ദൈവം നിന്റെ കൂടെയുണ്ട് - എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമെങ്കിലും തിരിച്ചുപോരുമ്പോള്‍ ഗര്‍ഭപാത്രത്തിനകത്തെ ഇളം ചൂടില്‍ എന്റെമോള്‍ സുരക്ഷിതയാണോ എന്ന് വേവലാതിപ്പെടും. അവളുടെ സ്മൃതിതേടിയ ജൈവഭാവത്തെ അടുത്തറിയാന്‍ മനസ് വെമ്പും...

പിന്നെ, ദയാരഹിതമായ സൂചികുത്തുകളെല്ലാം ജീവിച്ചിരിക്കേയുള്ള കുഞ്ഞുങ്ങളുടെ കുരിശുമരണങ്ങളിലേക്ക് നിമിത്തമാകുന്ന, അഥവാ ഭ്രുണഹത്യ ചെയ്യപ്പെടുന്ന പുതുലോക ക്രമത്തിന്റെ ക്രൂരതകളോര്‍ത്തു ഞാനെന്റെ കണ്ണുകള്‍ അമര്‍ത്തിത്തുടക്കും..!

ഓര്‍മ്മയുണ്ട്!
കോളേജുവിട്ടു വരുമ്പോള്‍ വീട്ടിലേക്കുള്ള സാധനം വാങ്ങുന്നതിനിടയില്‍ എന്റെ നേര്‍ക്ക്‌ വന്ന ആ നിഷ്കളങ്ക ബാല്യത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല.
അവള്‍ക്കു വേണ്ടി ആപ്പിള്‍ തൂക്കിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഫ്രൂട്ട് ഷോപ്പിലെ പിശാച് അത് നിഷേധിച്ചു. അയാളുമായി വഴക്കിട്ടു. അവളുടെ കയ്യും പിടിച്ച് അടുത്ത ഷോപ്പിലേക്ക് നീങ്ങുമ്പോള്‍ ആ നാടോടിക്കുട്ടിയെ അയാള്‍ പ്രാകുന്നുണ്ടായിരുന്നു.

വിശപ്പടക്കാന്‍ പാടുപെടുന്നതിനിടയില്‍ ഒരു ആറുവയസുകാരിയുടെ പുഞ്ചിരിക്കു മറ്റെന്തിനെക്കാളും സൌന്ദര്യമുണ്ടെന്ന് അന്നാദ്യമായി ഞാന്‍ മനസിലാക്കി.
"അവറ്റകള്‍ക്കൊന്നും ഒരു സാധനവും വാങ്ങിച്ചു കൊടുക്കരുതെ"ന്ന അതിദാരുണ കല്പനകള്‍ പിന്നെയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
നന്മ ചെയ്യാനല്ല അതിനെ തടയാന്‍ എന്തൊരുത്സാഹമാണ് നമുക്കൊക്കെ..!

ഓരോ വര്‍ഷവും പോഷകാഹാരം കിട്ടാതെ എത്ര കുഞ്ഞുങ്ങള്‍ മരിക്കുന്നു.
ഓരോ രാജ്യത്തും എത്ര ഭ്രുണങ്ങള്‍ കരിഞ്ഞുണങ്ങുന്നു.
എത്ര എളുപ്പത്തിലാണ് ഓരോ പാല്പുഞ്ചിരിയും മാഞ്ഞുപോകുന്നത് .
പട്ടിണിയാല്‍ , അവിഹിത ഗര്‍ഭം കാരണം, പെണ്‍കുട്ടി ആയതിന്റെ പേരില്‍ ..!

നമുക്കിടയില്‍ പറയപ്പെടാത്ത മൊഴികളുടെ അകലത്തില്‍ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. അപരാധിത്തത്തിന്റെ നിഴല്‍വഴികളാണ്‌ നമ്മെ വലയം ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദയനീയ നിലവിളികള്‍ നമ്മെയിപ്പോള്‍ അസ്വസ്ഥരാക്കുന്നില്ല. അവരെ കൂടുതല്‍ കരയിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. അകാരണമായി അടിക്കുന്നു. വഴക്കിടുന്നു. ദ്രോഹിക്കുന്നു. പീഡിപ്പിക്കുന്നു. കൊല്ലുന്നു..!

അല്ലെങ്കില്‍ അഫ്രീന്റെ ചേതനയറ്റ കുഞ്ഞുമുഖം നമുക്ക് കാണേണ്ടി വരില്ലായിരുന്നു. ഫലകിനെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നു. ചോരക്കുഞ്ഞുങ്ങളെ കുഴിച്ചുമൂടില്ലായിരുന്നു. നടുക്കുന്ന വാര്‍ത്തകള്‍ കേട്ട് ഭൂമി വിറക്കില്ലായിരുന്നു..!

ഓര്‍മ്മയുണ്ടോ ആരോമല്‍ എന്ന പൊന്നുമോനെ?

ഇടുക്കി ജില്ലയില്‍ ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് മകനേയും ബന്ധിച്ചു പീഡിപ്പിച്ചത് സ്വന്തം മാതാപിതാക്കളായിരുന്നു. അച്ഛന്‍ സിഗരറ്റ് കുത്തിക്കെടുത്തിയിരുന്നത് തന്റെ ദേഹത്തായിരുന്നുവെന്ന് പറയുന്ന ഒരു മൂന്നുവയസുകാരനെ ആലോചിച്ച് ദിവസങ്ങളോളം എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു. സ്വന്തം മാതാപിതാക്കളാല്‍ അസഹ്യമായ വേദന ഭക്ഷിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയോര്‍ത്തു മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത് "എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ!

ഫെയിസ്ബുക്കില്‍ കയറുമ്പോഴേ നെഞ്ചുരുക്കുന്ന കാഴ്ചകള്‍ കണ്ട് മനസ് അസ്വസ്ഥമാവും. കുഞ്ഞുങ്ങളുടെ ദയനീയ മുഖം കാണല്ലേ എന്ന് പ്രാര്‍ഥിച്ചാലും അത്തരം കാഴ്ചകള്‍ വന്നു കണ്ണിനെ മൂടും. ഒരു കുട്ടിയെ കാറിടിച്ചു കൊല്ലുന്ന വീഡിയോ ഇട്ട ഒരു സ്നേഹിതനെ അര്‍ദ്ധരാത്രി വിളിച്ചു ചീത്ത പറയേണ്ടിവന്നു. ആ ദൃശ്യം കണ്ട് മറ്റുള്ളവര്‍ കുട്ടികളെ കെയര്‍ ചെയ്യട്ടെ എന്നായിരിക്കാം അതിടുന്നവര്‍ ഉദ്ദേശിക്കുന്നത്. എന്നാലും കുട്ടികളുടെ നിലവിളി കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടുക.?

മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!





നേരിയ നിലാവിന്റെ സാന്ത്വനം പോലുമില്ലാതെ, ആരും കൂട്ടില്ലാതെ ശ്മശാനം പോലെ വിജനവും ശൂന്യവുമായ തെരുവില്‍ കാറ്റും പൊടിയുമേറ്റ്, മഴകൊണ്ട്, ഇടിയും മിന്നലുമേറ്റ് വിറങ്ങലിച്ചുകിടക്കുന്ന എന്റെ പൊന്നുമക്കള്‍ക്കുവേണ്ടി ഞാനീ വരികള്‍ സമര്‍പ്പിക്കുന്നു.
______________________________________________________________
ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല. ജീവിതത്തിലൊരിക്കലും ഒരു നോട്ടം കൊണ്ടുപോലും കുട്ടികളെ വിഷമിപ്പിക്കില്ലെന്ന് നമുക്ക് തീരുമാനമെടുക്കാം.

(ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്യുന്നതായിരിക്കും)
special thanx > rashid thekkeveettil

Thursday, March 22, 2012

ഏമണ്ടി ചെപ്പണ്ടി പോടാ തെണ്ടി..


വൈകിട്ട് ശുകൂര്‍ഭായ്‌ ഡ്യൂട്ടി കഴിഞ്ഞെത്തിയത് ഞെട്ടിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു! കേട്ടവര്‍ കേട്ടവര്‍ മൂക്കില്‍ വിരലിട്ടു. കേള്‍ക്കാത്തവര്‍ കേട്ടവരുടെ കാതുകള്‍ കടംവാങ്ങി. രാത്രിയിലേക്കുള്ള ചിക്കന്‍കറിയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടി അധികമിട്ട് ഞാനും ഞെട്ടി! അത്താഴത്തിനു ശേഷമുണ്ടാകാറുള്ള പതിവ് വെടിപറച്ചിലില്‍ ആ വാര്‍ത്ത‍യായിരുന്നു മുഖ്യ വിഷയം. ഞെട്ടിഞെട്ടി ആ ഫ്ലാറ്റ് മൊത്തം പൊട്ടിവീഴുമോ എന്ന് ഭയപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു വന്‍ദുരന്തം ഉണ്ടായില്ല!

ഷാര്‍ജയിലുള്ള ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ ഷോറൂമില്‍ അക്കൗണ്ടന്റാണ്‌ ശുക്കൂര്‍ഭായി. അവിടെ പര്‍ച്ചേസിനു വരാറുള്ള ഒരു എഞ്ചിനീയര്‍ക്ക് വിശ്വസ്തനായ ഒരു ഡ്രൈവറെ ആവശ്യമുണ്ടെന്നും യാച്ചൂന്റെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഓക്കേ പറഞ്ഞിട്ടുണ്ടെന്നുമുള്ള വാര്‍ത്തയാണ് ഇത്രേം നേരം എല്ലാറ്റിനേം ഞെട്ടിച്ചത്. ഏതോ ഒരു വലിയ കമ്പനിയുടെ ആളാണ്‌ പുള്ളിയെന്നും നല്ലൊരു മനുഷ്യനാണെന്നും മൂപ്പര് പറഞ്ഞതുകേട്ടപ്പോള്‍ എങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ടെന്ന് സലാംക്കയും അഭിപ്രായപ്പെട്ടു. ഒരു വസന്തത്തിന്റെ സുഗന്ധം എനിക്കുചുറ്റും പരക്കുന്നതായി അനുഭവപ്പെട്ടെങ്കിലും ഗ്യാസ്‌ട്രബ്ള്‍ ഉള്ള ശരീഫിക്കാന്റെ ഫ്രീസോണിലൂടെ പ്രവഹിച്ച വളിയുടെ ദുര്‍ഗന്ധമായിരുന്നു അതെന്നു ഞാന്‍ തിരിച്ചറിഞ്ഞു..!

പിറ്റേന്ന്, എല്ലാവരും ഡ്യൂട്ടിക്ക് പോയശേഷം ശുക്കൂര്‍ഭായ്‌ തന്ന നമ്പറില്‍ വിളിച്ചു കാര്യം പറഞ്ഞു. ഒരു ജ്യേഷ്ടന്റെ കരുതലോടെയാണ് എഞ്ചിനിയര്‍ സംസാരിച്ചത്. പേര്ചോദിച്ചു. വീട്ടുകാര്യങ്ങള്‍ അന്വേഷിച്ചു. "പുതിയ കമ്പനിയാണ്. വര്‍ക്കുകള്‍ കിട്ടിത്തുടങ്ങുന്നതേയുള്ളൂ. കാലത്ത് കുറച്ചുപേരെ ജബല്‍അലിയിലുള്ള സൈറ്റില്‍ കൊണ്ടുവിടണം. വൈകിട്ട് അവരെ തിരിച്ചു കൊണ്ടുവരണം. അതിനിടയില്‍ തനിക്ക് പണിയൊന്നുമുണ്ടാവില്ല. വിശ്രമിക്കാം. ശമ്പളമായി മൂവായിരം ദിര്‍ഹംസ് തരും. റൂമുണ്ട്. ഫ്രൈഡേ വര്‍ക്കുണ്ടെങ്കില്‍ ഓവര്‍ ടൈം അലവന്‍സ് കിട്ടും." ഇത്രയും വിശദീകരിച്ചശേഷം വൈകിട്ട് അഞ്ചുമണിക്ക് ദുബായ് ദേരയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

ശുക്കൂര്‍ഭായ്‌ പറഞ്ഞതുപോലെ ഇയാളൊരു മാന്യനല്ല,മമ്മാന്യനാണ്. യാതൊരു മുന്‍പരിചയവുമില്ലാത്തവനോട് ഹൃദ്യമായി സംസാരിക്കുക.! പകല്‍ സമയം ചുമ്മാതിരിക്കുന്നവന് മൂവായിരം ദിര്‍ഹംസ് ശമ്പളം കൊടുക്കുക! വെള്ളി ദിവസങ്ങളില്‍ ആളേം വിട്ടു വന്നാല്‍ പിന്നേം കാശ്! ഇതേതു ദുന്യാവ് റബ്ബേ! ഇനി ഇതായിരിക്കുമോ മൂത്താപ്പ പറഞ്ഞ ദുബായി.! എന്തായാലും ജീവിതം പൂച്ച നക്കാനുള്ള സര്‍വ്വ സാധ്യതകളും തെളിയുന്നുണ്ട്..

ഉച്ചഭക്ഷണം തയ്യാറാക്കി. ഉച്ചക്ക് ശേഷം രാത്രിയേക്കുള്ള ഭക്ഷണവുമുണ്ടാക്കി. മൂന്നരമാസായിട്ട് എന്റെ പുന്നാര മക്കളാണ് സലാംക്കയും കൂട്ടരും. ഷുഗര്‍രോഗിയായ ഹംസക്കാക്ക് രാത്രിയിലെ ഗുളിക എടുത്തുകൊടുക്കുന്നത് ഞാനാണ്. മൊയ്‌ദുക്കാന്റെ മുട്ടുവേദനയ്ക്ക് കുഴമ്പ് തേച്ചുപിടിപ്പിക്കുന്നത് ഞാനാണ്. അസീസ്ക്കാന്റെ കഷണ്ടിത്തലയിലെ ശേഷിക്കുന്ന മുടിവെട്ടിക്കൊടുക്കുന്നതും ഈ ഞാനാണ്. അവരെയൊക്കെ വിട്ടുപോകണമല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു. നാലുമണിക്ക് പുറപ്പെടുമ്പോള്‍ സലാംക്ക അടുത്ത റൂമിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി കീശയില്‍നിന്നും ഏതാനും നോട്ടുകളെടുത്തെന്റെ കയ്യില്‍പ്പിടിപ്പിച്ചു. അമ്പരപ്പോടെ നോക്കുമ്പോള്‍ ആയിരത്തി ഇരുനൂറു ദിര്‍ഹംസ്! അതെന്തിനുള്ള കാശാണെന്ന് ചോദിക്കുംമുന്‍പേ അദ്ദേഹമെന്നെ ചേര്‍ത്തുനിര്‍ത്തി കണ്ണുതുടച്ചു.

"മോന് വേണ്ടി ഞങ്ങള്‍ കരുതിയ പൈസയാണിത്. എവിടെ പോയാലും മോന് നല്ലതേ വരൂ..."

എത്ര നിര്‍ബന്ധിച്ചിട്ടും ആ കാശ് ഞാന്‍ വാങ്ങിയില്ല. സലാംക്ക ബഹളം വെച്ചു. അതുകേട്ട് മറ്റുള്ളവരും അങ്ങോട്ട്‌ വന്നു. അവരുടെ സന്തോഷത്തിനു വേണ്ടി അതു വാങ്ങണമെന്നായി. ഒടുവില്‍ അതില്‍ നിന്നും ഇരുനൂറു ദിര്‍ഹംസെടുത്ത്‌ ഞാനിറങ്ങി. സത്യത്തില്‍ എന്റെ കയ്യില്‍ ഇരുപതോ മുപ്പതോ ദിര്‍ഹംസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അവര്‍ക്കിടയിലെ മൂന്നര മാസത്തെ അനുഭവങ്ങള്‍ക്ക് ഞാനല്ലേ ദക്ഷിണ കൊടുക്കേണ്ടത്..! എന്നെ സംബന്ധിച്ച് മൂന്നരമാസം എന്നത് മൂന്നുവര്‍ഷത്തെ പാഠങ്ങളായിരുന്നു. യുദ്ധഭൂമിയുടെ നടുവില്‍ ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെട്ടവനെപ്പോലെ ഞാനവിടെ നിന്നും ദുബായിലേക്ക് തിരിച്ചു.

സുന്ദരനും സുമുഖനുമായ എഞ്ചിനിയര്‍ ജോര്‍ജ്ജ്സാര്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. നാളെമുതല്‍ ഞാനോടിക്കേണ്ട വണ്ടിയുടെ താക്കോല്‍ കയ്യില്‍ തന്നു. കഴിഞ്ഞ ദിവസം വരെ ജോലിയിലുണ്ടായിരുന്ന ഗോപാല്‍ എന്ന ആലപ്പുഴക്കാരനെ അയാളുടെ കമ്പനി തിരിച്ചുവിളിച്ചത്രേ. ആ ഒഴിവിലേക്കാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. എഞ്ചിനിയര്‍ എന്നെയുംകൂട്ടി അവരുടെ ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി. നാളെ കാലത്ത് അഞ്ചുമണിക്ക് ജോലിക്കാരെയും കൂട്ടി ജബല്‍ അലിക്ക് അടുത്തുള്ള ദുബായ് മറീന എന്ന സ്ഥലത്തെത്തണം. സ്ഥലം ഇവര്‍ കാണിച്ചുതരുമെന്നും കുറച്ചുദിവസം കഴിഞ്ഞാല്‍ മറ്റൊരു നല്ല റൂം ശരിയാക്കാമെന്നും പറഞ്ഞ് സാറ് പോയി.

പത്തോ പന്ത്രണ്ടോ മുറികളുള്ള വലിയൊരു പഴഞ്ചന്‍ ഇരുനില വീടാണ്‌ നൂറോളം തൊഴിലാളികള്‍ കഴിയുന്ന ക്യാമ്പാക്കി മാറ്റിയിരിക്കുന്നത്. പ്രവേശിക്കുമ്പോള്‍ വലതുവശത്തുള്ള ഒരിടുങ്ങിയ മുറിയിലാണ് ഞാന്‍ താമസിക്കേണ്ടത്. രൂക്ഷമായൊരു ദുര്‍ഗന്ധം നിറഞ്ഞിരുന്ന ആ റൂമില്‍ ആന്ധ്ര സ്വദേശികളായ മൂന്നുപേരും ഒരു ബംഗാളിയുമാണ് താമസിക്കുന്നത്. ഡബിള്‍ തട്ടുള്ള മൂന്നു കട്ടിലയും ബെഡ്ഡുമുള്ള അതില്‍ ഞാനൊരു അഞ്ചാമനോമനക്കുഞ്ചുവായി. ഒരരികില്‍ ബാഗ് വെച്ച് പുറത്തിറങ്ങി വില്ലയ്ക്ക് ചുറ്റും മണ്ടിനടന്നു.

ഒരുഭാഗത്ത്‌ നിരനിരയായി കക്കൂസുകളും കുളിമുറികളും. മറുഭാഗത്ത്‌ പ്ലൈവുഡ്‌ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ചെറിയ കിച്ചനുകള്‍ , ഓരോ മുറികള്‍ക്ക് മുന്‍പിലും അനേകം ചെരുപ്പുകളും ലേബേഴ്സ് ഷൂസുകളും. മതിലില്‍ ദുര്‍ഗന്ധം വമിക്കുന്ന തൊഴില്‍ ഡ്രസ്സുകള്‍ , വായും കണ്ണും മൂക്കും പൊത്തിയിട്ടു വേണം കക്കൂസിലിരിക്കാന്‍.. , രോമാലംകൃതമായ ഷേവിംഗ് സെറ്റുകള്‍ ബാത്ത്റൂമില്‍ തുരുമ്പ് പിടിച്ചു കിടപ്പുണ്ട്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളായിരുന്നു അതൊക്കെ. സ്വന്തം ബോഡിവെയിസ്റ്റ്‌ പോലും കളയാത്ത രോമ-ഗുമാരന്മാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനവിടം മൂത്രാഭിഷേകം നടത്തി.

നാളെമുതല്‍ ഇതാണെന്റെ പരലോകം. ഇവിടെ തൂറാ-നിവിടെ മൂത്രിക്കാ-നിവിടെയുറങ്ങാനാശിപ്പതേ സുഖ'മെന്ന പാട്ടും പാടി ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു. പള്ളിയില്‍ ചെന്ന് നിസ്ക്കരിച്ചു. തിരിച്ചു റൂമിലെത്തുമ്പോള്‍ ആന്ധ്രക്കാര്‍ മൂന്നുപേരും നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അല്പം കഴിഞ്ഞപ്പോള്‍ നാലാമന്‍ ബംഗാളി വന്നു. അവനെക്കണ്ടതും എന്റെ തൊണ്ടവരണ്ടതും ഒരുമിച്ചായിരുന്നു. കാഴ്ചയില്‍ ഒരു ബംഗാളിയുടെ യാതൊരു ലുക്കുമില്ലാത്ത അവനെ ഞാന്‍ സൂക്ഷിച്ചു നോക്കി. അവനെന്നെയും നോക്കുന്നുണ്ട്. ഇതെന്തതിശയം. അതേ മൂക്ക്.. അതേ കണ്ണുകള്‍ .. അതേ രൂപം.. എനിക്കും അവനും ഒരേ മുഖച്ഛായ! പടച്ചോനേ ചതിച്ചോ...! 1980 മുതല്‍ 2002 വരെ വാപ്പ സിംഗപ്പൂരിലായിരുന്നു. അതിനിടയില്‍ മൂപ്പര് ബംഗ്ലാദേശില്‍ പോയോ?

ഹേയ്. അഹമദാജി ആ ടൈപ്പല്ല. എന്നാലും നാളത്തന്നെ ഉമ്മയെവിളിച്ചു വാപ്പാന്റെ പാസ്പോര്‍ട്ട് പരിശോധിക്കാന്‍ പറയണം. സംഗതി നേരാണെങ്കില്‍ എനിക്കൊരുമ്മ ബംഗാളിലുണ്ട്. ആലം ഹുസൈന്‍ എന്ന ഈ പയ്യനിതാ ഇന്നുമുതല്‍ എന്റെ അനുജനാണ്. ഈ ബന്ധംവെച്ച് വേണേല്‍ എനിക്കവിടെ നിന്നും കല്യാണം കഴിക്കാം. അങ്ങനെയെങ്കില്‍ അഹമദാജിയുടെ മോന്‍ ബംഗ്ലാദേശിന്റെ മരുമോനാകാന്‍ അധികകാലം വേണ്ടിവരില്ല.
ഒരൊഴിഞ്ഞ കട്ടില അവന്‍ എനിക്കായി ഒരുക്കിത്തന്നു. എന്തോ ഒരു മുന്‍ജന്മസ്നേഹം നിഴലിക്കുന്നതായിരുന്നു അവന്റെ പെരുമാറ്റം.

കാലങ്ങളായി ഏതൊക്കെയോ കാലമാടന്മാര്‍ ഗ്യാലന്‍ കണക്കിന് ശുദ്ധജലം ഒഴുക്കിവിട്ട് പഴകിപ്പതിഞ്ഞു മുഷിഞ്ഞുനാറിയ ബെഡ്ഢിനുമീതെ ലുങ്കിവിരിച്ച് ഉടുത്തലുങ്കി തലവഴി മൂടി ജീവിതത്തിലാദ്യമായി അത്രയും നേരത്തെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ ഈ നാലുപേരെയും സൈറ്റില്‍ വിട്ടുകഴിഞ്ഞാല്‍ പിന്നെ വൈകിട്ടുവരെ വിശ്രമമാണ്. അതിനിടയില്‍ ദുബായ്‌ മൊത്തം ചുറ്റിക്കാണണം. മാസാവസാനം മൂവായിരം ദിര്‍ഹംസ് കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടതെന്നൊക്കെ ആലോചിച്ചുകൂട്ടി. നല്ലൊരു ക്യാമറ വാങ്ങണം. അല്ലെങ്കിലൊരു ലാപ്ടോപ്.. കുറെ അടിപൊളി ഡ്രസ്സുകള്‍ ...,. പെര്ഫ്യൂംസ്.. കിടിലന്‍ ഷൂ..!

പിറ്റേന്ന് പുലര്‍ച്ചെ നാലര മണിക്ക് ആലം ഹുസൈന്‍ എന്നെ വിളിച്ചുണര്‍ത്തി. കുളിച്ചു കുട്ടപ്പനായി കൂട്ടത്തില്‍ നല്ല ഡ്രസ്സണിഞ്ഞു വണ്ടിയുടെ കീയുമെടുത്ത് അവനോടൊപ്പം ഞാന്‍ പുറത്തേക്കിറങ്ങി. അവരുടെ കൈകളില്‍ ഉച്ചക്ക് കഴിക്കാനുള്ള ടിഫിന്‍ ഉണ്ടായിരുന്നു. ആ കെട്ടിടം അവസാനിക്കുന്ന ഭാഗത്തെ ഒരൊഴിഞ്ഞ ഏരിയയിലേക്കാണ്‌ അവരെന്നെ കൊണ്ടുപോയത്. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വലിയ ബസിനടുത്ത് കുറേപേര്‍ ഉറക്കച്ചടവോടെ നില്‍പ്പുണ്ട്. അതിനപ്പുറത്തുള്ള കാറിനരികിലേക്ക് നീങ്ങുകയായിരുന്ന എന്നെ ആലം ഹുസൈന്‍ പിടിച്ചുനിര്‍ത്തി. എന്നിട്ട്, 'ഈ ബസിന്റെ ഡോര്‍ തുറക്കു' എന്ന് ആംഗ്യം കാട്ടി. ഒന്നും മനസിലാവത്തവനെപ്പോലെ ഞാന്‍ പുരികമുയര്‍ത്തി അവനെ രൂക്ഷമായി നോക്കി.

ഓടിക്കേണ്ടത് കാറല്ല,ബസ്സാണെന്ന സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തില്‍ ദൂരയാത്രയ്ക്കല്ലാതെ ബസില്‍ കയറിയിട്ടില്ലാത്ത ഞാനെങ്ങനെ ഈ എടുത്താല്‍ പൊങ്ങാത്ത ബസ്സോടിക്കും! ഇവിടുത്തെ ലൈസന്‍സെടുത്ത ശേഷം മര്യാദയ്ക്ക് കാറോടിച്ചിട്ടില്ല. ഇങ്ങനെയൊരു ബസ്സിനടുത്ത് നില്‍ക്കുന്നതുതന്നെ ഇതാദ്യമായിട്ടാണ്. ഓര്‍ത്തപ്പോള്‍ അടിവയറ്റിലൊരു ഉല്‍പ്രേക്ഷ! എന്റെ പെന്റുലമിളകി. ഒറ്റയിരിപ്പില്‍ ഒന്നും രണ്ടുമല്ല, മൂന്നും പോയേക്കുമോ എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്!

ഒരു താടിക്കാരന്‍ സര്‍ദാര്‍ജി ബിദ്രന്‍വാല മുന്നോട്ടു വന്ന് 'ഹരേ ഭായ്‌, ജല്ധീ കോലോ..' എന്ന് മുരണ്ടു. അതുകേട്ടപ്പോള്‍ ആ കൊശവന്റെ താടിക്ക് തീയിടാനാണ് തോന്നിയത്. പിന്നെ തല്ലുവാങ്ങിക്കൂട്ടാനുള്ള ശേഷിയില്ലാത്തത് കൊണ്ട് ക്ഷമിച്ചു. ഇത് വിധിയാണ്. ഇവിടെ തോല്‍ക്കുക എന്നാല്‍ ദൈവം ജയിച്ചു എന്നാണര്‍ഥം! അങ്ങനെ പടച്ചോന്‍ ജയിക്കണ്ട. വേണ്ടിവന്നാല്‍ പ്ലൈന്‍പോലും ഓടിക്കുമെന്ന കരളുറപ്പോടെ ഡോര്‍തുറന്നു അകത്തുകയറി. സത്യത്തില്‍ അതിന്റെ ഗിയര്‍സിസ്റ്റം എങ്ങനെയെന്നു പോലും എനിക്കറിയില്ല. എത്ര മീറ്റര്‍ കണക്കാക്കിയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കേണ്ടതെന്നും അറിയില്ല. ഒന്നുകില്‍ ഇതെവിടെങ്കിലും ചെന്നിടിക്കും. മുപ്പതോളം ശവങ്ങള്‍ റോഡില്‍ ചിതറും. ദുബായ്‌ ഞെട്ടും. പോലീസുകാര്‍ ഞൊട്ടും. വാര്‍ത്ത കേട്ട് ഉമ്മ പൊട്ടും. വാപ്പയെ ഉമ്മ തട്ടും. ബദരീങ്ങളേ കാത്തോളണേ..!

ഏതായാലും വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് റോഡിലിറക്കി. 34സീറ്റുള്ള, മിസ്തുബിഷിയുടെ മിനി ബസ്സാണത്. നാലുപേരല്ല ഇരുപത്തിയേഴ് തൊഴിലാളികളെയാണ്‌ അതില്‍ സൈറ്റിലേക്ക് കൊണ്ടുപോകേണ്ടത്. മണിക്കൂറുകള്‍ക്കകം എല്ലാവരുമായി സൌഹൃദത്തിലായി. ബസ്സുമായി നന്നേ ഇണങ്ങി. എന്നും രാവിലെ അവരെ സൈറ്റിലിറക്കിയിട്ട് പിറകിലെ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നുറങ്ങും. ഉച്ചക്ക്പോയി ചോറ് തിന്നിട്ടു വരും. വൈകിട്ട് ആറുമണിയാകുമ്പോള്‍ തിരിച്ചു റൂമിലെത്തും. നാലഞ്ചു പഞ്ചാബികളും അഞ്ചാറ് മലയാളികളും എട്ടുപത്ത് ബംഗാളികളും ബാക്കിയുള്ളവര്‍ ആന്ധ്രക്കാരുമാണ് ജോര്‍ജ്‌ സാറിന്റെ കീഴിലുള്ളത്.

ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ വൃത്തികെട്ട സാഹചര്യത്തില്‍ ജീവിക്കുന്നവരാണെന്ന ധാരണ ഞാന്‍ മാറ്റിയെടുത്തു. പൊരിയുന്ന വെയിലത്തും കൊടുംതണുപ്പിലും ജോലിചെയ്യുന്ന ഈ പാവങ്ങളെ സമ്മതിക്കണം. നേരെചൊവ്വേ കുളിക്കാനോ പല്ലുതേക്കാനോ അവര്‍ക്ക് കഴിയില്ല. കാലത്ത് നാലരമുതല്‍ വൈകിട്ട് ആറരവരെ വിശ്രമമില്ലാതെ ജോലിചെയ്തു തളര്‍ന്നുവരുന്ന അവര്‍ക്ക് എന്‍ജോയ്മെന്റ്റ്‌ എന്ന് പറയാന്‍ ഒന്നുമില്ല. ബംഗാളികള്‍ 'ഷ' ചേര്‍ത്ത് പറയുമ്പോള്‍ ആന്ധ്രക്കാര്‍ 'ണ്ടി' കൊണ്ടാണ് കളി. മിക്ക വാക്കുകള്‍ക്കൊപ്പവും 'ണ്ടി' ചേര്‍ത്തുള്ള അവരുടെ സംസാരം കേട്ട് ഞാനെന്ന കുണ്ടന്‍ അണ്ടിപോയ അണ്ണാനെപ്പോലെ മിഴിച്ചുനിന്നു. ഏമണ്ടിയും ചെപ്പണ്ടിയും കേള്‍ക്കുമ്പോഴോക്കെ 'പോടാ തെണ്ടീ'ന്നു പറഞ്ഞ് ഞാനൊരു പക്കാ മലയാളിയായി.

ടൈല്‍സിന്റെ പണിയാണവര്‍ക്ക്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും അവരിലൊരാളായി. ഉറക്കം ഒഴിവാക്കി അവരോടൊപ്പം സഹായിയായി. സിമന്റ് കുഴച്ചും ടൈല്‍സ് മുറിച്ച് ചുവരിലൊട്ടിച്ചും ഉല്‍സാഹഭരിതമായ ജീവിതം...
കൂറ്റന്‍ ബില്‍ഡിംങ്ങിന്റെ നാല്‍പ്പതോ അറുപതോ ഫ്ലോറില്‍ നിന്നു ജോലിചെയ്യുന്നതിനിടയിലായിരിക്കും നാട്ടിന്ന് ഉമ്മ വിളിക്കുന്നത്,. 'നിനക്കവിടെ സുഖമല്ലേ'ന്ന് ചോദിക്കുമ്പോള്‍ കണ്ണു നിറയാതിരിക്കാന്‍ പാടുപെട്ടു.

ഉമ്മാ, എനിക്ക് സുഖമാണ്. ഉമ്മാന്റെ മോനിപ്പോള്‍ എത്രയോ ഉയരത്തിലെത്തിയിരിക്കുന്നു. മള്‍ട്ടിനാഷണല്‍ ഫുഡ്ഡാണ്‌ കഴിക്കുന്നത്‌, വഴുതിനിങ്ങയില്‍ വേവിച്ചെടുക്കുന്ന, ആന്ധ്രക്കാരുടെ കറി., ഉപ്പും മുളകും ഇണചേരാത്ത ബംഗാളിക്കറി. രാത്രി പട്ടാണിയുടെ ഹോട്ടലിലെ തന്തൂരിറൊട്ടി., ഉച്ചക്ക് ചിലപ്പോള്‍ കെയ്ക്കും പെപ്സിയും. എന്നാലും ഉമ്മയുടെ മുളകിട്ട മീന്‍കറികൂട്ടി ചോറ് തിന്നിട്ട് കാലമെത്രയായി.! എന്റെ കൈപ്പിടിയിലൊതുങ്ങാത്ത ബസ്സുമായി ദുബായിയുടെ കറുത്ത ഞരമ്പിലൂടെ ചീറിപ്പായുമ്പൊഴൊക്കെ ഞാന്‍ പ്രാര്‍ഥിച്ചത് എന്നെ അറിയുന്ന ആരെയും, എന്റെ വാപ്പയുടെയൊ ഉമ്മയുടെയോ പരിചയത്തിലോ ബന്ധത്തിലോ പെട്ട ആരെയും കാണരുതേ എന്നായിരുന്നു.

എന്റെ പിറകിലിരിക്കുന്ന 27പേരുടെ ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ എനിക്കുള്ളിലെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ഒന്നുമല്ല. ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കാരനുമാവും. ഒടുവിലിതൊക്കെ എഴുതുന്ന ഒരലമ്പന്‍ ബ്ലോഗറുമാകും..!
______________________________________________________________

2004ല്‍ എന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ, എന്റെ കരങ്ങളാല്‍ ടൈല്‍സ് പതിഞ്ഞ ദുബായ് മറീന എന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള ജുമൈറ ലേക്‌ ടവേഴ്സിലൊന്നില്‍ 42th ഫ്ലോറില്‍ ഇന്ന്, 2012ല്‍ ജീവിതത്തെ നോക്കിക്കാണാന്‍ എനിക്ക് കഴിയുന്നത് ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ്. മറ്റൊരത്ഭുതം ആലം ഹുസൈന്റെ കാര്യത്തില്‍ സംഭവിച്ചതാണ്.

ജോലിക്കിടയില്‍ അവനു അപകടം പറ്റി. ലീവെടുക്കാന്‍ സമ്മതിക്കാതെ ജോര്‍ജ് എന്ന കാട്ടാളന്‍ അവനെക്കൊണ്ട് ജോലി ചെയ്യിച്ചു. അത് ചോദ്യം ചെയ്ത് അയാളുമായി എനിക്ക് വഴക്കിടെണ്ടി വന്നു. രണ്ടു മാസത്തിനു ശേഷം ഞാനവിടം വിട്ടു. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന ആലം ഹുസൈന്‍ എന്ന പയ്യനിപ്പോള്‍ ഞങ്ങളുടെ കമ്പനിയില്‍ ഡ്രൈവറാണ്. ആദ്യ കാഴ്ചയില്‍ 'എന്റെ അനുജനോ' എന്ന് സംശയിച്ചെങ്കില്‍ ഇന്നവന്‍ ശരിക്കുമൊരനുജനെപ്പോലെ എന്റെ കൂടെയുള്ളതും ദൈവത്തിന്റെ കരവിരുതല്ലേ!